ഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് പ്രചരണത്തിനിറങ്ങും. ഗുജറാത്തിലെ സബർമതി ആശ്രമം സന്ദർശിച്ച ശേഷമാണ് കോൺഗ്രസ് നേതാവ് പ്രചരണത്തിന് തുടക്കമിടുന്നത്. കേരളത്തിൽ നിന്നും രമേശ് ചെന്നിത്തല ഖാർഗെക്കൊപ്പം പ്രചരണിൽ പങ്കുചേരും. ഇന്ന് രാവിലെ ഗുജറാത്തിലും വൈകീട്ട് മഹാരാഷ്‌ട്രയിലുമായിരിക്കും ഖാർഗെയ്‌ക്കൊപ്പം ചെന്നിത്തല പ്രചരണത്തിനിറങ്ങുക. ശശി തരൂരിന് പാരമ്പര്യമില്ലെന്നും തന്റെ പിന്തുണ ഖാർഗെയ്‌ക്കാണെന്നും ചെന്നിത്തല തുറന്നു പറഞ്ഞിരുന്നു. അദ്ദേഹത്തിന് വേണ്ടി താൻ പ്രചരണത്തിനിറങ്ങുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് നേതാക്കൾ പക്ഷം ചേർന്ന് പ്രചരണം നടത്തുന്നതിനെ ശശി തരൂർ എംപി ചോദ്യം ചെയ്തിരുന്നു. എഐസിസി തിരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ട് ചെയ്യണമെന്ന് കെ.സുധാകരൻ നിലപാട് തിരുത്തിയതിൽ സന്തോഷമുണ്ടെന്നും തരൂർ പറഞ്ഞു. തമിഴ്നാട് പിസിസി ആസ്ഥാനത്ത് പ്രതിനിധികളെ കാണാനെത്തിയപ്പോഴായിരുന്നു മാദ്ധ്യമങ്ങളോട് തരൂരിന്റെ പ്രതികരണം. കേരളാ പര്യടനം കഴിയുമ്പോൾ താൻ നിരാശനല്ലെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. എന്നാൽ, കേരളത്തിലെ നേതാക്കൾ ശശി തരൂരിനോട് മുഖം തിരിച്ചാണ് നിൽക്കുന്നത്. കെ.സുധാകരൻ, കെ.മുരളീധരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവർ പരസ്യമായി തന്നെ നീരസം പ്രകടിപ്പിച്ച് രംഗത്തെത്തി.
അതേസമയം, തമിഴ്നാട്ടിലെ പിസിസി പ്രതിനിധികളുടെ പിന്തുണ തേടി സത്യമൂർത്തി ഭവനിലെത്തിയ ശശി തരൂരിനെ സ്വീകരിക്കാൻ മൂന്ന് ടിഎൻസിസി ഭാരവാഹികൾ മാത്രമാണ് എത്തിയത്. നേതൃത്വ തലത്തിൽ തനിക്ക് പിന്തുണ ഇല്ലെന്നും എന്നാൽ സാധാരണ പ്രവർത്തകർക്കിടയിൽ ലഭിക്കുന്ന സ്വീകാര്യതയിൽ സന്തോഷമുണ്ടെന്നും തരൂർ പറഞ്ഞു. പാർട്ടിയെ അടിമുടി പുനരുജ്ജീവിപ്പിക്കുകയാണ് തന്റെ ലക്ഷ്യം. പാർട്ടിയിൽ എല്ലാ തലത്തിലും ജനാധിപത്യം വരണമെന്നും ശശി തരൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Comments