വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരിക്കണക്കിന് അമേരിക്കൻ പൗരന്മാരുടെ കേസുകൾ പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. രേഖാമൂലവും വീഡിയോ സന്ദേശത്തിലൂടെയുമാണ് പുതിയ തീരുമാനം യുഎസ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. കഞ്ചാവ് കൈവശം വച്ചതിന് മുമ്പുള്ള എല്ലാ ഫെഡറൽ കുറ്റകൃത്യങ്ങൾക്കും താൻ മാപ്പ് നൽകുന്നുവെന്നും ശിക്ഷ അനുഭവിക്കുന്നവർക്ക് ദയാഹർജി നൽകി വിട്ടയയ്‌ക്കണമെന്ന് ഗവർണർമാരോട് അഭ്യർത്ഥിക്കുന്നുവെന്നും വീഡിയോ സന്ദേശത്തിലൂടെ ജോ ബൈഡൻ പറഞ്ഞു.
‘പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണ വേളയിൽ ഞാൻ പലപ്പോഴും പറഞ്ഞതുപോലെ, കഞ്ചാവ് ഉപയോഗിച്ചതിന്റെയോ കൈവശം വെച്ചതിന്റെയോ പേരിൽ ആരും ജയിലിൽ കിടക്കരുത്. കഞ്ചാവ് കൈവശം വച്ചതിന് ആളുകളെ ജയിലിലേക്ക് അയക്കുന്നത് നിർത്തണം’ എന്നാണ് ബൈഡൻ പറഞ്ഞത്. ഏകദേശം 40 യുഎസ് സംസ്ഥാനങ്ങൾ കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വെയ്‌ക്കുന്നതും നിയമവിധേയമാക്കിയിട്ടുണ്ട്. എന്നാൽ ചില സംസ്ഥാനങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. കഞ്ചാവ് അത്യന്തം ഗുരുതരമായ മയക്കുമരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന് പുന:പരിശോധിക്കണമെന്ന് നീതിന്യായ, ആരോഗ്യ വകുപ്പുകൾക്ക് ബൈഡൻ നിർദ്ദേശം നൽകി.
അതേസമയം, ജോ ബൈഡന്റെ അഭിപ്രായത്തിന് പിന്നാലെ കഞ്ചാവ് കർഷകരുടെയും വിൽപ്പനക്കാരുടെയും ഓഹരികൾ കുതിച്ചുയർന്നു എന്നാണ് റിപ്പോർട്ടുകൾ. 2026-ഓടെ ആഗോള കഞ്ചാവ് വ്യവസായം 55 ബില്യൺ ഡോളർ വില്പന നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. യുഎസ് വിപണി 40 ബില്യൺ ഡോളറായി വളരുവെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം 25 ബില്യൺ ഡോളറിൽ അധികം വില്പന അമേരിക്കയിലെ കഞ്ചാവ് വ്യവസായത്തിന് ലഭിച്ചുവെന്ന് കഞ്ചാവ് കേന്ദ്രീകൃത ഗവേഷണ സ്ഥാപനമായ ബിഡിഎസ്‌എ വ്യക്തമാക്കി.
Comments