ന്യൂഡൽഹി: നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളെ നിരീക്ഷിക്കാൻ ഒമ്പത് അംഗ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ച് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. കുനോ ദേശീയോദ്യാനത്തിലും പരിസര പ്രദേശങ്ങളിലുമാകും ചീറ്റകളെ ടാസ്‌ക് ഫോഴ്‌സ് നിരീക്ഷിക്കുക. ചീറ്റകളുടെ ആരോഗ്യനിലയാകും സംഘം പ്രധാനമായും നിരീക്ഷിക്കുന്നത്.
വനം വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, മദ്ധ്യപ്രദേശ് ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഫോറസ്റ്റ ഫോഴ്‌സ് മേധാവി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അംഗം തുടങ്ങിയവരടങ്ങുന്ന സംഘമാണ് ടാസ്‌ക് ഫോഴ്‌സിൽ ഉൾപ്പെടുന്നത്. വേട്ടയാടുന്നതിലെ മികവുകളും ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടുന്നതും ഉദ്യോഗസ്ഥർ നിരീക്ഷിക്കും. അതിർത്തി പ്രദേശങ്ങളിൽ അടിസ്ഥാന ടൂറിസം സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികളും ടാസ്‌ക് ഫോഴ്‌സ് കൈക്കൊള്ളും.
ടാസ്‌ക് ഫോഴ്‌സിന്റെ നിർദേശ പ്രകാരമാകും ജനങ്ങൾക്ക് എപ്പോൾ ചീറ്റകളെ കാണാൻ കഴിയുമെന്ന് തീരുമാനിക്കുക. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആളുകൾക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ചീറ്റകളെ നിരീക്ഷിച്ച് അവയ്‌ക്ക് കുനോയുടെ പരിസ്ഥിതിയുമായി എത്രത്തോളം പൊരുത്തപ്പെടാൻ കഴിഞ്ഞുവെന്ന് നിരീക്ഷച്ചതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുത്തതിന് ശേഷമാകും ചീറ്റകളെ കാണാൻ സാധിക്കുകയുള്ളൂയെന്ന് മോദി വ്യക്തമാക്കിയിരുന്നു.
1952-ലാണ് ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചത്. തുടർന്ന് സെപ്റ്റംബർ 17 ന് രാജ്യത്തെ വന്യജീവികളെയും ആവാസ വ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാനും വൈവിധ്യവത്കരിക്കാനുമുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായി ‘പ്രോജക്റ്റ് ചീറ്റ’ എന്ന പേരിൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കൊണ്ടുവന്നു. അഞ്ച് പെൺചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയുമാണ് മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ചത്.
Comments