ന്യൂഡൽഹി: ചൈനയിലെ സിൻജിയാങ് മേഖലയിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഔദ്യോഗികമായി പ്രതികരിച്ച് ഇന്ത്യ. ജനങ്ങളുടെ മൗലികാവകാശങ്ങൾ ബഹുമാനിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
സിൻജിയാങ് മേഖലയിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ കരട് പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിന് പിന്നാലെയാണ് ബാഗ്ചിയുടെ പരാമർശം. തീവ്രവാദത്തിന്റെ പേരിൽ സിൻജിയാങ്ങിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടുന്ന സമീപകാല റിപ്പോർട്ടിന്റെ തുടർനടപടിയായിരുന്നു പ്രമേയം. മുൻ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാച്ചലെറ്റിന്റെതായിരുന്നു റിപ്പോർട്ട്.
സിൻജിയാങിലെ ഉഗ്ഗൂർ പ്രദേശത്താണ് അധികവും മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതെന്നും അവിടെത്തെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബാഗ്ചി പറഞ്ഞു. ഈ സാഹചര്യത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയുടെ പ്രത്യേക പ്രമേയങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് സഹായകമല്ലെന്ന വിലയിരുത്തലിനൊടുവിലാണ് പ്രമേയത്തിൽ നിന്ന് വിട്ട് നിന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
യുഎൻഎച്ച്ആർസിയിലെ 19 അംഗങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ, മലേഷ്യ, യുക്രെയ്ൻ എന്നിവയുൾപ്പെടെ 11 അംഗങ്ങൾ വിട്ടുനിൽക്കുകയും ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. ഇതോടെ വോട്ടെടുപ്പ് ഒടുവിൽ ചൈനയ്‌ക്ക് അനുകൂലമായി. കാനഡ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ, യുകെ, യുഎസ് എന്നിവ ഉൾപ്പെടുന്ന സംഘമാണ് സിൻജിയാങ്ങിനെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചത്.
Comments