തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് യാത്രക്കാർക്ക് ഇൻഷുറൻസ് തുക അതിവേഗം കൈമാറുമെന്ന് കെഎസ്ആർടിസി. അപകടത്തിന്റെ ഫലമായി മരിച്ച കെഎസ്ആർടിസി യാത്രികർക്ക് പത്ത് ലക്ഷം രൂപയാണ് അപകട ഇൻഷുറൻസ് തുകയായി നൽകുക. ഇതിനായുള്ള നടപടികൾ സ്വീകരിച്ചതായി കെഎസ്ആർടിസി അറിയിച്ചു. 2014-ലെ നിയമമനുസരിച്ച് അപകടത്തിൽ മരിക്കുന്ന കെഎസ്ആർടിസി യാത്രികരുടെ കുടുംബത്തിന് നൽകുന്ന തുകയാണിത്.
ഇൻഷുറൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് വരുന്ന തിങ്കളാഴ്ച അടിയന്തിര ധനസഹായമായി കൈമാറും. മരിച്ച മറ്റ് രണ്ട് പേരുടെയും കുടുംബങ്ങൾക്ക് മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ നൽകുന്നതാണ്.
യാത്രികർക്ക് ഇൻഷുറൻസ് നൽകുന്ന ഈ പദ്ധതിക്കായി ന്യൂ ഇന്ത്യ അഷ്യുറൻസ് കമ്പനി ലിമിറ്റഡാണ് തുക നൽകുന്നത്. ഇതിന് വേണ്ടി യാത്രക്കാർ നൽകുന്ന ടിക്കറ്റ് തുകയിൽ നിന്ന് പണമീടാക്കുന്നുണ്ട്. ടിക്കറ്റ് നിരക്കിൽ നിന്ന് സമാഹരിക്കുന്ന പണത്തിനൊപ്പം പ്രതിവർഷം വലിയ തുക പ്രീമിയമായും അടച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കെഎസ്ആർടിസി യാത്രികർക്ക് അപകടത്തിൽ പരിക്കേൽക്കുമ്പോഴും പദ്ധതി വഴി ചികിത്സാ സഹായം ലഭിക്കുന്നതിന് വ്യവസ്ഥയുണ്ട്.
Comments