തിരുവനന്തപുരം: ലത്തീൻ അതിരൂപത നേതൃത്വം നൽകുന്ന വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ അദാനി ഗ്രൂപ്പ്. ഇപ്പോൾ നടക്കുന്ന സമരങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നാണ് അദാനിയുടെ ആവശ്യം. തുറമുഖത്തിന്റെ നിർമ്മാണം നടത്താനോ അതിനാവശ്യമായ കല്ലുകൾ കൊണ്ടുവരാനോ നിലവിൽ സാധിക്കുന്നില്ല. ഇതുവരെയുള്ള നഷ്ടങ്ങളുടെ കണക്കുകൾ ഉൾപ്പെടുത്തി കൊണ്ട് ചീഫ് സെക്രട്ടറിക്ക് അദാനി ഗ്രൂപ്പ് റിപ്പോർട്ട് നൽകി. ആറുമാസംവരെ സമരത്തിന്റെ പ്രത്യാഘാതം പദ്ധതിയെ ബാധിക്കുമെന്നും അദാനി വ്യക്തമാക്കുന്നു.
ഉപരോധ സമരം കാരണം കഴിഞ്ഞ 53 ദിവസമായി വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം നിലച്ചിരിക്കുകയാണ്. തുറമുഖ നിർമ്മാണത്തിൽ ഇതുവരെ നൂറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദാനിഗ്രൂപ്പ് വിശദീകരിക്കുന്നു. വിഴിഞ്ഞത്തേയ്‌ക്കുള്ള ബാർജുകളും ടഗ്ഗുകളും വിവിധ തീരങ്ങളിൽ കുടുങ്ങി കിടക്കുകയാണെന്നും അദാനി ഗ്രൂപ്പ് പറയുന്നു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ച സമര പന്തൽ ഉടൻ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതു സംബന്ധിച്ച് സമരക്കാർക്ക് നേരത്തേ നോട്ടീസ് നൽകിയതായി സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചിരുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് പ്രോജക്ട്സും നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.
Comments