എറണാകുളം: സംവിധായകൻ ബൈജു കൊട്ടാരക്കരക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുത്ത് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയതിനാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. കേസിൽ നാളെ നേരിട്ട് ഹാജരാകാനും ഹൈക്കോടതി സംവിധായകന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ചാനൽ ചർച്ചയ്‌ക്കിടെയായിരുന്നു ബൈജു കൊട്ടാരക്കര വിചാരണ ജഡ്ജിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഇതിൽ ജസ്റ്റിസുമാരായ എ.കെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് കേസ് എടുത്തത്. നീതിന്യായ വ്യവസ്ഥയെ ബൈജു കൊട്ടാരക്കര അധിക്ഷേപിച്ചതായി കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് സ്വമേധയാ കേസ് എടുത്തത്.
കേസിൽ ഹാജരാകാനുള്ള അവസാന അവസരം ആയിരിക്കും നാളെയെന്നും കോടതി താക്കീത് നൽകിയിട്ടുണ്ട്. നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ട് സംവിധായകന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ആയിരുന്നു കോടതിയുടെ അന്ത്യശാസനം.
Comments