കണ്ണൂർ ; മുഖ്യമന്ത്രി പിണറായി വിജയന്റെ അടിക്കടിയുള്ള വിദേശ യാത്രകളെ രൂക്ഷമായി വിമർശിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ യാത്രകൾ കൊണ്ട് കേരളത്തിന് ഉണ്ടായ നേട്ടം എന്താണ് എന്നാണ് സുധാകരൻ ചോദിച്ചത്. യാത്രകളിൽ പലപ്പോഴും പിണറായി വിജയൻ കുടുംബാംഗങ്ങളെയും കൊണ്ടുപോകുന്നുണ്ട്. ഇതിനെല്ലാം കൂടി എത്ര കോടി ചെലവായി എന്നും ജനങ്ങളോട് കണക്ക് പറയണമെന്ന് സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒന്നും രണ്ടും എൽഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയത് 85 തവണയാണ്. മുഖ്യമന്ത്രി മാത്രം 15 തവണ വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തി. പുഷ്പ കൃഷി വികസനം, സമുദ്രനിരപ്പിന് താഴെ കൃഷി, വാഴപ്പഴം കയറ്റുമതി, റൂം ഫോർ റിവർ, വെള്ളപ്പൊക്ക നിയന്ത്രണ മാതൃക എന്നിവയെല്ലാം പഠിക്കാനാണ് പോയത്. എന്നാൽ എവിടെയാണ് ഇത് നടപ്പിലാക്കിയതെന്ന് സുധാകരൻ ചോദിച്ചു. ഇതിൽ ഏതെങ്കിലുമൊന്ന് സംസ്ഥാന സർക്കാരിന് നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പോകുന്നിടത്തെല്ലാം കുടുംബത്തെയും കൂട്ടിയാണ് മുഖ്യമന്ത്രി പോകുന്നത്. അത് സ്വന്തം ചെലവിലാണെന്നത് പള്ളിയിൽ പോയി പറഞ്ഞാൽ മതി. വിദേശത്ത് പോയി താമസിക്കാൻ തന്നെ എത്രയാണ് ചിലവ്. അവിടെ പുല്ലുപായ വിരിച്ചാണോ കിടക്കുന്നത് എന്നും സുധാകരൻ ചോദിച്ചു.
സ്വന്തം പാർട്ടിയുടെ സെക്രട്ടറി വിട്ടു പിരിഞ്ഞപ്പോൾ ആ ദുഃഖത്തിൽ വാക്കുകൾ പൂർത്തിയാക്കാൻ സാധിക്കാത്ത മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറിൽ വിദേശയാത്ര നടത്തിയതിന്റെ രഹസ്യം എന്താണെന്ന് സുധാകരൻ ചോദിച്ചു. ഇതുവരെ ഒരു മുഖ്യമന്ത്രിയും ഇതേപോലെ വിദേശയാത്ര നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.















