ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരായ എൻഐഎ കേസിൽ ജാമ്യം ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി അടിയന്തരമായി കേൾക്കണമെന്ന് ഇ അബൂബക്കർ അഭ്യർത്ഥിച്ചിരുന്നു. കോടതി ഹർജി ഇന്ന് പരിഗണിക്കുമെന്നാണ് വിവരം.
എൻഐഎ ഉദ്യോഗസ്ഥർ തന്നെ രണ്ട് തവണ വിശദമായി ചോദ്യം ചെയ്തുവെന്നും അതിന് ശേഷമാണ് തന്നെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതെന്നും അബൂബക്കർ ചൂണ്ടിക്കാട്ടി. ആരോഗ്യകാരണങ്ങളാൽ തനിക്ക് ജയിലിൽ കഴിയാൻ ബുദ്ധിമുട്ടുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കി. ആരോഗ്യകാരണങ്ങളാൽ ഉടൻ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.
പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി നടന്ന റെയ്ഡിൽ കേരളത്തിൽ നിന്നാണ് ഇ അബൂബക്കറിനെ എൻഐഎ കസ്റ്റഡിയിലെടുക്കുകയും, തുടർന്ന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അബൂബക്കറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്തംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണൽ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടർനടപടി പ്രഖ്യാപിച്ചത്. സെപ്തംബർ 22 ന് എൻഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തിൽ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയിൽ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റിലായത്.
Comments