ന്യൂഡല്‍ഹി: രാജ്യത്ത് സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയ കേരളാഹൗസ് ബീഫ് വിവാദത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് ഡല്‍ഹിയിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍. കേരളാ പത്ര പ്രവര്‍ത്തക യൂണിയന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനയ്‌ക്ക് കൂട്ടുനിന്നതായും രാജ്യതലസ്ഥാനത്തെ മാദ്ധ്യമ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കേരളാ ഹൗസ് കാന്റീനില്‍ ഗോമാംസം വിളമ്പുന്നു എന്ന വ്യാജവാര്‍ത്ത ചില ഹിന്ദു സംഘടനകളെ അറിയിച്ച് സംഘര്‍ഷം സൃഷ്ടിച്ചത് ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പനും നിലവിലെ യൂണിയന്‍ ദല്‍ഹി ഘടകം സെക്രട്ടറി ധനസുമോദും ചേര്‍ന്നാണെന്നാണ് ആരോപണം.
കേരള ഹൗസ് കാന്റീനിലെ ‘പോത്തിറച്ചി’ ഫ്രൈയെ പശുവിറച്ചിയായി ഉത്തരേന്ത്യന്‍ ഹിന്ദു സംഘടനാ നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച് ധനസുമോദും കാപ്പനും ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തനെ സമീപിച്ചു. താന്‍ കേരളത്തില്‍ നിന്നുള്ള പഴയകാല എബിവിപി പ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തിയാണ് ധനസുമോദ് ഹിന്ദു സംഘടന നേതാക്കളെ സമീപിച്ചത്. നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തന്‍ കേരളാ ഹൗസില്‍ എത്തി വിവരം തിരക്കിയതോടെ ബീഫ് വിളമ്പുന്നതായി മറുപടി ലഭിച്ചു. തുടര്‍ന്ന് കാര്യങ്ങള്‍ സംഘര്‍ഷത്തിലേയ്‌ക്ക് നീളുകയായിരുന്നുവെന്നും മാദ്ധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.
ബീഫിന്റെ പേരില്‍ കേരള ഹൗസിലുണ്ടായ സംഘര്‍ഷം മിനിട്ടുകള്‍ക്കകം ദേശീയ വാര്‍ത്തയായി. വിവാദമായതോടെ കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ വിശ്വാസ് മേത്ത കാന്റീനിലെ ബീഫ് വില്‍പ്പന തടഞ്ഞു. ഇതോടെ ഭക്ഷണത്തിനുള്ള അവകാശം നിഷേധിക്കുന്നുവെന്ന ആരോപണവുമായി ഇടതു സംഘടനകള്‍ രംഗത്തെത്തി. കേരളത്തിലെ എംപിമാര്‍ കേരള ഹൗസില്‍ ധര്‍ണ നടത്തി. ധന സുമോദിന്റെ നേതൃത്വത്തില്‍ കെയുഡബ്ല്യുജെയും കേരള ഹൗസില്‍ പ്രകടനം നടത്തിയതായും മാദ്ധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
പിന്നാലെ ഡിവൈഎഫ്‌ഐ രാജ്യവ്യാപകമായി ബീഫ് ഫെസ്റ്റുകള്‍ നടത്തുമെന്ന പ്രഖ്യാപനം നടത്തി രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസും പ്രചരണം ഏറ്റുപിടിച്ചതോടെ സംഘപരിവാറിനെതിരായി പോപ്പുലര്‍ ഫ്രണ്ട് നടത്തിയ നീക്കം വിജയിക്കുകയായിരുന്നു. എന്നാല്‍ ഇന്റലിജന്‍സിന് സംഭവങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നതായും ആരോപണം ഉന്നയിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകര്‍ പറയുന്നു.
Comments