തിരുവനന്തപുരം: തല്ലുകേസിൽ നിന്ന് പീഡന വിവാദത്തിൽ അകപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പെരുമ്പാവൂർ എംഎൽഎയായ എൽദോസ് പലതവണ പീഡിപ്പിച്ചുവെന്ന് അദ്ധ്യാപികയായ യുവതി മൊഴി നൽകി. മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലാണ് യുവതിയുടെ ഗുരുതര ആരോപണങ്ങൾ. എംഎൽഎയ്‌ക്കെതിരായ പരാതിയിൽ പോലീസ് ഇന്നലെയായിരുന്നു യുവതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
തന്നെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതിന് തെളിവുണ്ടെന്ന് യുവതി പറയുന്നു. വാഹനത്തിനുള്ളിൽ വെച്ച് കയ്യേറ്റം ചെയ്തു. പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തു. ഇതുപ്രകാരം എൽദോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് വിവരം. ഇതിനായി വിശദമായ മൊഴി പരാതിക്കാരിയിൽ നിന്ന് ശേഖരിക്കും.
പോലീസിനെതിരെയും യുവതി ആരോപണങ്ങൾ ഉന്നയിച്ചു. ഒരാഴ്ച മുമ്പ് സിറ്റി പോലീസ് കമ്മീഷണർക്കായിരുന്നു യുവതി പരാതി നൽകിയത്. കോവളം പോലീസ് കേസെടുക്കാൻ തയ്യാറായില്ല. എംഎൽഎയുമായി ആലോചിച്ച് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസെന്ന് യുവതി ആരോപിച്ചു. കോവളം എസ്എച്ച്ഒയുടെ സാന്നിധ്യത്തിലാണ് എംഎൽഎ പണം വാഗ്ദാനം ചെയ്തതെന്നും യുവതി പറഞ്ഞു.
അതേസമയം എംഎൽഎയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ വരുമെന്ന് എംഎൽഎയുടെ അടുത്ത അനുയായികൾ അറിയിച്ചു. സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് നേരത്തെ എംഎൽഎ വ്യക്തമാക്കിയിരുന്നത്. എന്നാൽ പീഡന ആരോപണം പുറത്തുവന്നതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ എംഎൽഎ ഇതുവരെ തയ്യാറായിട്ടില്ല.
എറണാകുളം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. തിരുവനന്തപുരത്തെ സ്‌കൂളിലെ അദ്ധ്യാപികയാണിവർ. യുവതിയെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസിനും പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ യുവതിയിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. പിന്നാലെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയപ്പോഴാണ് യുവതി പീഡന ആരോപണവുമായി രംഗത്തെത്തിയത്.
Comments