തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം തള്ളി ഇടതു സെനറ്റ് അംഗങ്ങൾ . കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്കു സെനറ്റ് പ്രതിനിധിയെ 11 നു മുൻപു തിരഞ്ഞെടുക്കണമെന്ന അന്ത്യശാസനമാണ് അംഗങ്ങൾ തള്ളിയത്. ഇന്നലെ നടന്ന യോഗത്തിലാണ് ഇവർ പങ്കെടുക്കേണ്ടത്. എന്നാൽ അംഗങ്ങൾ വിട്ട് നിന്നതിനാൽ യോഗം നടന്നില്ല.
ഇതിനിടെ യോഗം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി എൽഡിഎഫ് അംഗങ്ങളായ 64 പേർ രജിസ്ട്രാർക്ക് കത്തു നൽകിയിരുന്നു. സാധാരണ ഗതിയിൽ ക്വോറം തികയണമെങ്കിൽ 19 പേർ പങ്കെടുക്കണം. എന്നാൽ വിസിക്കു പുറമേ ഗവർണർ നാമനിർദ്ദേശം ചെയ്ത 2 പേരും 10 യുഡിഎഫ് അംഗങ്ങളും ഉൾപ്പെടെ 13 പേർ മാത്രമാണ് യോഗത്തിന് എത്തിയത്.
പ്രോ വൈസ് ചാൻസലറും ഗവർണർ നാമനിർദ്ദേശം ചെയ്ത 13 പേരിൽ 11 പേരും വിട്ടു നിന്നു. 103 ആണ് ആകെ സെനറ്റ് അംഗങ്ങളുടെ എണ്ണം. 91 ആണ് നിലവിലുള്ള അംഗങ്ങൾ. നിലവിലുള്ള അംഗങ്ങളുടെ അഞ്ചിലൊന്നാണ് ക്വോറം. സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി രൂപീകരിച്ച സെർച്ച് കമ്മിറ്റി പിരിച്ചു വിടണമെന്ന ആവശ്യം ഗവർണർ അംഗീകരിക്കാത്തതിനാൽ പ്രതിനിധിയെ നിർദ്ദേശിക്കേണ്ട എന്നാണ് എൽഡിഎഫ് നിലപാട്.
അതേസമയം നിലിവിലെ സാഹചര്യത്തിൽ പ്രതിനിധിയെ നിർദ്ദേശിക്കുന്നതിനു മാത്രമായി വിളിച്ച യോഗം ചേരുകയാണെങ്കിൽ തിരഞ്ഞെടുപ്പു നടത്തേണ്ടി വരും. അതിനാലാണ് ക്വോറം ഇല്ലാതാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം .
Comments