പത്തനംതിട്ട:ഇലന്തരൂരിൽ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് വേണ്ടി ബിഎ ആളൂർ ഹാജരാകും. പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂർ കാരംവേലി കടംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവർക്ക് വേണ്ടിയാണ് ആളൂർ ഹാജരാകുന്നത്.
സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം. പ്രതികൾക്ക് വേണ്ടി ഹാജരാകും. ദമ്പതികൾക്ക് വേണ്ടി ഹാജരാകണമെന്നും പറഞ്ഞാണ് ആദ്യം എന്നെ സമീപിച്ചത്. ഇപ്പോൾ മൂന്ന് പേർക്കും വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് മൂന്ന് പേർക്കുംവേണ്ടി ഹാജരാകുമെന്ന് ആളൂർ പ്രതികരിച്ചു.
ക്രൂരമായ കൊലപാതകമാണ് നടന്നത്. നരബലിയുടെ ശ്രേണിയിൽപ്പെട്ട കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. ഇപ്പോൾ അതിലും മാറ്റം വന്നു. നരഭോജികളാണെന്നാണ് പുതിയ ആക്ഷേപം പോലും ഉന്നയിക്കുന്നുണ്ട്. ഇതിനെറെ സത്യാവസ്ഥ അറിയണം.അവരുമായും അവരുടെ അടുത്ത ആളുകളുമായും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവർക്ക് വേണ്ടി ഹാജരാകും. അവരുമായി സംസാരിക്കണം. വക്കാലത്ത് ഫയൽ ചെയ്യാനാണ് തീരുമാനം. ഏത് കോടതിയിലാണെന്ന് അറിഞ്ഞ ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു.
അതേസമയം മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി. ഇവരെ പത്ത് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പടാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത് .വേറെയാരെങ്കിലും ഇത്തരത്തിൽ ആഭിചാര കൊല നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. കടവന്ത്രയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന തമിഴ്നാട് സ്വദേശി പത്മം (56), കാലടിയിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന തൃശൂർ സ്വദേശി റോസിലി (49) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
Comments