തൃശൂർ: റാഗിങ്ങിനിടെ മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ചിറ്റിലപ്പിളളി ഐഇഎസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി സഹൽ അസിനാണ് നട്ടെല്ലിന് മർദ്ദനമേറ്റ് കിടപ്പിലായത്. നിലവിൽ പരസഹായത്തോടെ ജീവിതം തള്ളി നീക്കേണ്ട അവസ്ഥയിലാണ് സഹൽ. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. തുടർന്ന് സീനിയർ വിദ്യാർത്ഥികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചിറ്റിലപ്പിളളി ഐഇഎസ് കോളേജിൽ ബി.ടെക്ക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് റാഗിങ്ങിനിരയായ സഹൽ. നാലാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥികളാണ് സഹലിനെ മർദ്ദിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 29ന് കോളേജ് കാമ്പസിൽ വെച്ചായിരുന്നു സംഭവം. സഹലിന്റെ സഹപാഠിയോട് ഷർട്ടിന്റെ ബട്ടൻ ഇടാൻ ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘം സഹലിന് നേരേ തിരിഞ്ഞത്. ഇടിയും ചവിട്ടുമേറ്റ് നിലത്ത് വീണ സഹലിനെ വീണ്ടും വളഞ്ഞിട്ട് മർദ്ദിച്ചു. സംഭവത്തിന് പിന്നാലെ 10 പേരെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
കേസായതിന് പിന്നാലെ മെക്കാനിക്കൽ വിദ്യാർത്ഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത് രാജ് എന്നിവരെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികൾ നിലവിൽ ജാമ്യത്തിലാണ്.
Comments