ഡൽഹി: ഇലന്തൂരിലെ ആഭിചാരക്കൊലകൾ ഞെട്ടിക്കുന്നുവെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ നടന്ന കുറ്റകൃത്യം കേവലം സ്ത്രീ വിരുദ്ധം മാത്രമല്ല. കൊടും ക്രൂരത നടത്തിയ പ്രതികളിൽ സിപിഎം പ്രവർത്തകനും ഉണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരികയാണ്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇതെല്ലാം കണ്ടും കേട്ടും നിൽക്കുകയാണെന്ന് പ്രകാശ് ജാവദേക്കർ വിമർശിച്ചു.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പെരുകുമ്പോൾ മാർക്‌സിസ്റ്റ് പാർട്ടിയും അവർ നയിക്കുന്ന സർക്കാരും മൗനം പാലിക്കുകയാണ് എന്ന് ബിജെപിയുടെ കേരള പ്രഭാരി കൂടിയായ ജാവദേക്കർ പറഞ്ഞു. ഇലന്തൂരിലെ ആഭിചാരക്കൊലകൾ പ്രാകൃതവും മനുഷ്യത്വരഹിതവുമാണ്. ഏറ്റവും നികൃഷ്ടമായ കുറ്റ കൃത്യമാണ് കേരളത്തിലുണ്ടായത്. സംസ്ഥാനത്തു നടക്കുന്ന ഗുണ്ടായിസവും കുറ്റ കൃത്യങ്ങളും പ്രോത്സാഹിപ്പിക്കുന്നത് ഇടതുപക്ഷ സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മനുഷ്യത്വരഹിതമായ കുറ്റകൃത്യം നടന്നിട്ടും കേരളത്തിലെ മതേതര പുരോഗമനക്കാർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. പ്രതികൾക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ട കടമ സർക്കാരിനുണ്ടെന്നും മൗനം വെടിയണമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
Comments