കോട്ടയം: ഇലന്തൂരിൽ ആഭിചാര കൊലയ്‌ക്ക് ഇരയായി കൊല്ലപ്പെട്ട സ്ത്രീകളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നും തുടരും. കൊല്ലപ്പെട്ട പത്മത്തിന്റെയും റോസ്‌ലിയുടെയും ആദ്യ ദിവസത്തെ പോസ്റ്റ്‌മോർട്ട നടപടി ക്രമങ്ങൾ ബുധനാഴ്ച വൈകിട്ട് അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ നടപടികൾ വീണ്ടും പുനരാരംഭിക്കും.
അതേസമയം മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുള്ളതിനാൽ ഫോറൻസിക് സർജൻമാർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. റോസ്‌ലിയുടെയും പത്മത്തിന്റെയും മൃതദേഹാവശിഷ്ടങ്ങൾ അഴുകിയ നിലയിലായിരുന്നു പോസ്റ്റുമോർട്ടത്തിനായി ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്.
പത്മയുടെ പോസ്റ്റ്‌മോർട്ടമാണ് ഇനി പൂർത്തിയാകാനുള്ളതെന്നാണ് വിവരം. 56 കഷ്ണങ്ങളായി വെട്ടിമുറിച്ചാണ് പത്മയെ കൊന്നത്. മൃതദേഹാവശിഷ്ടങ്ങൾ എല്ലാം കൊല്ലപ്പെട്ട പത്മയുടേത് തന്നെയാണെന്ന് ഉറപ്പിക്കേണ്ടി വരുന്നതിനാലാണ് പോസ്റ്റ്‌മോർട്ടം നീളുന്നത്. ഈ നടപടികൾ പൂർത്തിയായാൽ ഡിഎൻഎ ടെസ്റ്റിനായി ശരീരഭാഗങ്ങൾ അയക്കും. ഇതിന്റെ കൂടി ഫലം വന്നതിന് ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകൂ.
Comments