പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലക്കേസിൽ മൃതദേഹങ്ങളോട് കാണിച്ച ക്രൂരതകൾ വീണ്ടും പുറത്തുവരികയാണ്. സ്ത്രീകളെ അതിക്രൂരമായി കൊന്നതിന് ശേഷം മൃതദേഹങ്ങൾ അറവുശാലയിലേത് പോലെ വെട്ടിനുറുക്കിയെന്നാണ് മൂന്നാം പ്രതി ലൈല പോലീസിന് നൽകിയ മൊഴി. വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി തന്നെയാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് തടിക്കഷ്ണങ്ങൾക്ക് മുകളിൽ വെച്ചാണ് ഇത്തരത്തിൽ വെട്ടിനുറുക്കിയതെന്നും ചോദ്യം ചെയ്യലിനിടെ ലൈല വ്യക്തമാക്കി.
ഇത്തരത്തിൽ വെട്ടിനുറുക്കാൻ മന്ത്രവാദി ഷാഫിയുടെ പിന്തുണ ലഭിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇറച്ചിക്കടയിൽ ജോലി ചെയ്തിരുന്നയാളാണ് ഷാഫി. ആലുവ, പെരുമ്പാവൂർ മേഖലകളിലെ വിവിധ അറവുശാലകളിൽ ജീവനക്കാരനായിരുന്നു. ഇറച്ചിക്കഷ്ണം വെട്ടിനുറുക്കി പരിചയമുണ്ടെന്നും രക്തം കണ്ടാൽ അറപ്പുള്ള മനോഭാവമോ ഭയമോ വരാറില്ലെന്നും ഷാഫി പോലീസിനോട് വെളിപ്പെടുത്തി.
അതേസമയം പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്. 12 ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുള്ളത്. മറ്റാരെയെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചിരുന്നോയെന്ന കാര്യവും കൊലപാതകങ്ങൾക്ക് പിന്നിൽ വേറെ പ്രതികളുണ്ടോയെന്ന കാര്യവും പോലീസിന് ഇനിയും പരിശോധിക്കാനുണ്ട്.
Comments