കൊച്ചി: വർഷങ്ങളായി താൻ ചാറ്റ് ചെയ്ത് കൊണ്ടിരുന്ന, അജ്ഞാത സുന്ദരി ഷാഫിയാണെന്ന് തിരിച്ചറിഞ്ഞ് ഭഗവൽ സിംഗ്. കഴിഞ്ഞ ദിവസം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചോദ്യം ചെയ്യലിനിടെയാണ് ഭഗവൽ സിംഗ് കാണാതെ പ്രണയിച്ചു കൊണ്ടിരുന്ന ശ്രീദേവി, മുഹമ്മദ് ഷാഫിയാണെന്ന് ഡിസിപി വെളിപ്പെടുത്തിയത്. ‘ തന്നെ വഞ്ചിച്ചല്ലോ’ എന്നായിരുന്നു ഇതിനോടുള്ള ഭഗവൽ സിംഗിന്റെ പ്രതികരണം. കാരണം ശ്രീദേവി എന്ന അജ്ഞാത യുവതിയെ ഭഗവൽ സിംഗിന് അത്രയേറെ വിശ്വാസമായിരുന്നു. ആ വിശ്വാസത്തിന്റെ പുറത്താണ് ഷാഫിയുടെ വാക്കുകൾ കേട്ട് രണ്ട് സ്ത്രീകളെ ദാരുണമായി കൊലപ്പെടുത്തിയതും. ഷാഫിയാണ് ശ്രീദേവിയെന്ന് മനസിലാക്കിയതോടെ ഇരുവരും തകർന്നു പോയെന്നും, പിന്നീടാണ് ഓരോരോ വിവരങ്ങൾ ഇരുവരും ചേർന്ന് വെളിപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.
ഒരു റോസാപ്പൂ മാത്രമായിരുന്നു ശ്രീദേവിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലെ ചിത്രം. മൂന്ന് വർഷത്തോളം ഇരുവരും നിരന്തരമായി ചാറ്റ് ചെയ്തിരുന്നു. ഇതിനിടയിൽ ഒരു തവണ പോലും നേരിട്ട് കണ്ടിട്ടുമില്ല. എന്നിട്ടും അത് ഒരു സ്ത്രീയാണെന്ന് ഉറപ്പിച്ച് കൊണ്ട് തന്നെയാണ് ഭഗവൽ സിംഗ് സംസാരം തുടർന്നതും. സൗഹൃദം പിന്നീട് പ്രണയമായി വളർന്നു, ഇതോടെ ശ്രീദേവിയെ പൂർണമായും അയാൾ വിശ്വസിച്ചു. ശ്രീദേവിയെന്ന വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് മുഹമ്മദ് ഷാഫി രാജ്യത്തെ ആകെ നടുക്കിയ കൊലപാതകം ആസൂത്രണം ചെയ്യുന്നത്.
ശ്രീദേവിയുടെ നിർദ്ദേശപ്രകാരമാണ് ഷാഫിയെ ഭഗവൽ സിംഗും ലൈലയും പരിചയപ്പെടുന്നത്. പെരുമ്പാവൂരിലെ സിദ്ധനെ പരിചയപ്പെടാനാണ് ശ്രീദേവി നിർദ്ദേശിച്ചത്. അയാളെ പ്രീതിപ്പെടുത്താനും നിർദ്ദേശിച്ചു. പക്ഷെ പണം നൽകി ആയിരുന്നില്ല പ്രീതിപ്പെടുത്തേണ്ടിയിരുന്നത്, ലൈംഗികമായ തൃപ്തി എന്നാണ് ശ്രീദേവി ചാറ്റിൽ ഉദ്ദേശിച്ചിരുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജു പറയുന്നു. സിദ്ധന്റേത് എന്ന പേരിൽ തന്റെ തന്നെ നമ്പറാണ് ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ വഴി അയച്ചു കൊടുത്തത്.
Comments