കൊച്ചി; ഇലന്തൂരിൽ ലോട്ടറി കച്ചവടക്കാരായ രണ്ട് സ്ത്രീകളെ ആഭിചാര കൊലയ്‌ക്ക് ഇരയാക്കിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട റോസ്ലിയുടെ പങ്കാളി സജീഷ്. റോസ്ലിയ്‌ക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നില്ല. എല്ലാ സാമ്പത്തിക ആവശ്യങ്ങളും താനാണ് നിറവേറ്റിയിരുന്നതെന്ന് സജീഷ് പറഞ്ഞു. ലോട്ടറി കച്ചവടം നടത്തിയിരുന്നതും ഷാഫിയെ പരിചയമുള്ളതോ അറിഞ്ഞിരുന്നില്ല. സിനിമയിൽ അഭിനയിക്കാൻ പോകുന്നതായി റോസ്ലി പറഞ്ഞിരുന്നില്ല. അത്തരം താത്പര്യം അവർക്കില്ലായിരുന്നുവെന്ന് പങ്കാളി വ്യക്തമാക്കി.
ബന്ധുവീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് റോസ്ലി വീട്ടിൽ നിന്ന് പോയത്. ചങ്ങനാശേരിയിലെ മാമൻ ഗൾഫിൽ നിന്ന് വന്നു എന്നാണ് പറഞ്ഞത്. പിന്നീടുള്ള ദിവസങ്ങളിൽ ഫോൺ വിളിച്ച് കിട്ടാതായതോടെയാണ് പരാതി നൽകിയത്.
റോസ്ലിയുമായി വർഷങ്ങളുടെ അടുപ്പമുണ്ട്. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് സജീഷ് വെളിപ്പെടുത്തി.കാലടിയിൽ നിന്ന് ഒരു കിലോമീറ്റർ മാറി മറ്റൂരിലാണ് സജീഷും റോസ്ലിയും വാടകവീടെടുത്ത് താമസിച്ചിരുന്നത്.
അതേസമയം കേസിന്റെ അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിച്ചു. പത്മ, റോസ്‌ലി എന്നീ സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ. പെരുമ്പാവൂർ എഎസ്പി അനൂജ് പാലിവാൾ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും.
Comments