പത്തനംതിട്ട : ഇലന്തൂരിൽ നടന്ന ആഭിചാര കൊലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നതിനിടെ വർഷങ്ങൾക്ക് മുൻപ് ഇവിടെ നടന്ന കൊലപാതക രഹസ്യങ്ങളുടെ ചുരുളഴിയുകയാണ്. ആഭിചാര കൊല നടന്ന വീടിന് സമീപം ദുരൂഹ സാഹചര്യത്തിൽ ഒരു സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. നെല്ലിക്കാലാ സ്വദേശിനി സരോജിനിയെ എട്ട് വർഷങ്ങൾക്ക് മുൻപാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
2014, സെപ്റ്റംബർ 14 നായിരുന്നു സംഭവം. പന്തളം ഉള്ളന്നൂരിലെ വഴിയരികിൽനിന്നാണ് ഇവരുടെ മൃതദേഹം ലഭിച്ചത്. 60 കാരിയുടെ ശരീരത്തിലാസകലം 46 മുറിവുണ്ടായിരുന്നു. ഇരു കൈകളിലുമാണ് മുറിവുകൾ കണ്ടെത്തിയത്. ശരീരത്തിൽ നിന്ന് രക്തം പൂർണമായും വാർന്നുപോയ നിലയിലായിരുന്നു എന്നും മകൻ ഓർത്തെടുക്കുന്നു.
ഭഗവൽ സിംഗിന്റെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് സരോജിനിയുടെ വീട്. ഇവരുടെ മൃതദേഹം കുളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ പിഴവാണ് പ്രതിയെ കണ്ടെത്താൻ കഴിയാതെ പോയതിന് കാരണമെന്ന് മകൻ ആരോപിച്ചു. നിലവിൽ കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
ഇലന്തൂരിലെ ആഭിചാര കൊലയുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് പുതിയ സംശയങ്ങൾ ഉടലെടുക്കുന്നത്. നേരത്തെയും ഇത്തരം പൈശാചികതകൾക്ക് ആളുകൾ ഇരയായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
അതേസമയം 2017 മുതൽ പത്തനംതിട്ട ജില്ലയിൽ നിന്ന് 12 സ്ത്രീകളെ കാണാതായിട്ടുണ്ട്. ഈ കേസുകളെല്ലാം വിശദമായി അന്വേഷിക്കാനാണ് പോലീസ് തീരുമാനം.
Comments