പത്തനംതിട്ട : ഇലന്തൂർ ആഭിചാര കൊലപാതക്കേസിലെ പ്രതികൾ പാർട്ടിയുടെ സജീവ പ്രവർത്തകരാണെന്ന് അംഗീകരിക്കാതെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ഈ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് ഉദയഭാനു പറയുന്നത്. ഇവർ പാർട്ടി അംഗങ്ങളായിരുന്നില്ലെന്നും പാർട്ടിയിലോ, മറ്റ് ബഹുജന സംഘടനകളിലോ യാതൊരു ഉത്തരവാദിത്വവും ഇല്ലായിരുന്നു എന്നും ഉദയഭാനു പറഞ്ഞു. ഭഗവൽ പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറി മലക്കംമറിയുന്നത്.
ഇവർ പാർട്ടിയുടെ ഭാരവാഹികളായിരുന്നില്ല. അനാചാരത്തിനും അന്ധവിശ്വാസത്തിനുമെതിരായി ശക്തമായി പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സിപിഎം. ഇത് കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്ന കള്ളപ്രചാരണമാണ്. സംഭവത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ടത് സിപിഎം ആണെന്നും മറ്റൊരു രാഷ്‌ട്രീയ പ്രസ്ഥാനവും ഇതിനെതിരെ രംഗത്ത് വന്നിട്ടില്ലെന്നും ഉദയഭാനു പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് എല്ലാകാലത്തും സിപിഎമ്മിന്റെ നിലപാടെന്നും ഉദയഭാനു കൂട്ടിച്ചേർത്തു.
അതേസമയം ഭഗവൽ സിംഗ് സജീവ സിപിഎം പ്രവർത്തകനായിരുന്നുവെന്ന് കഴിഞ്ഞ ദിവസം സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പ്രദീപ് കുമാർ പറഞ്ഞിരുന്നു. ഭാര്യ ലൈലയും പാർട്ടി പ്രവർത്തകയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ സിപിഎം നടത്തിയ അനുശോചന ജാഥയുടെ മുൻനിരയിൽ ലൈലയുണ്ടായിരുന്നുവെന്നും നേതാവ് പറഞ്ഞു. പാർട്ടിയിലെ തീവ്രനിലപാടുകാരനായിരുന്നു ഭഗവൽ സിംഗ് എന്നാണ് പ്രദീപ് കുമാർ പറഞ്ഞത്.
എന്നാൽ ഇത് അംഗീകരിക്കാൻ പോയിട്ട് സംഭവത്തിൽ പ്രതികരിക്കാൻ പോലും മുതിർന്ന നേതാക്കൾ ഇനിയും തയ്യാറായിട്ടില്ല. ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്നാണ് അവരുടെ വാദം.
Comments