കൊച്ചി : ഇലന്തൂർ ആഭിചാര കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് ഡിസിപി എസ് ശശിധരൻ അറിയിച്ചു. കടവന്ത്ര കേസും കാലടി കേസും വെവ്വേറെയാകും അന്വേഷിക്കുക. കടവന്ത്ര കേസിലെ കസ്റ്റഡിക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും, തുടർന്ന് കാലടി കേസിന്റെ അന്വേഷണം ആരംഭിക്കാനാണ് തീരുമാനം.
മുഖ്യപ്രതി മുഹമ്മദ് ഷാഫി ഇവിടെ വേറെ ആരെയെങ്കിലും എത്തിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത സാഹചര്യത്തിൽ, ഇത് അന്വേഷണത്തെ കൂടുതൽ സഹായിക്കുമെന്നാണ് റിപ്പോർട്ട്.
കോട്ടയം, കൊച്ചി, മലയാറ്റൂർ എന്നിവിടങ്ങളിൽ ഇയാളെ സംശയകരമായ സാഹചര്യത്തിൽ കണ്ടിട്ടുണ്ട്. കൊലയ്‌ക്ക് മുൻപ് ഇയാൾ കേരളമാകെ സഞ്ചരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. വിവിധയിടങ്ങളിൽ നിന്ന് ഇലന്തൂരിലേക്ക് സ്ത്രീകളെ കൂട്ടിക്കൊണ്ട് വന്നിട്ടുണ്ടെന്നാണ് വിവരം. ഇവരെ കണ്ട് മൊഴിയെടുക്കാനൊരുങ്ങുകയാണ് പോലീസ്.
ഭഗവൽ സിംഗിന്റെ വീട്ടിൽ ആയുർവ്വേദ ചികിത്സയ്‌ക്കായി ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ എത്തിയിട്ടുണ്ട്. ഇവരുടെ മൊഴിയെടുക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസുകൾക്ക് ആഭിചാര കൊലയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Comments