ഹിമാചൽ പ്രദേശിൽ ചമ്പയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ പെൺകുട്ടിയെപ്പറ്റി ഒരു പരാമർശം നടത്തി. രണ്ട് വർഷം മുൻപ് ഈ പെൺകുട്ടി പാടിയ ഗാനം ഓർത്തെടുത്തുകൊണ്ടായിരുന്നു മോദിയുടെ പരാമർശം. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥി ദേവികയായിരുന്നു അത്.
2020 ൽ ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ പദ്ധതിയുടെ ഭാഗമായി പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ദേവിക പാടിയ ”മായേരി മേരിയേ… ചമ്പാ കിത്‌നി ദൂർ” എന്ന നാടോടി ഗാനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സ്‌കൂളിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയ്‌ക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചു. ഹിമാചൽ പ്രദേശിലെ ആ നാടോടി ഗാനം കേരളത്തിലെ ഒരു പെൺകുട്ടി പാടിയത് കണ്ട് പ്രശംസകളുമായി നിരവധി പേരാണ് അന്ന് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നാ കുട്ടിയെ പ്രശംസിച്ചു.
” ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനിക്കുന്നു. ഏകഭാരതം, ശ്രേഷ്ഠ ഭാരതത്തിന്റെ അന്തഃസത്ത അവളുടെ ഗാനം ശക്തിപ്പെടുത്തി” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
രണ്ട് വർഷങ്ങൾക്ക് ശേഷവും മോദി ആ കുട്ടിയെ മറന്നില്ല, അവൾ പാടിയ പാട്ടും. ചമ്പയിൽ പ്രസംഗത്തിനിടെ അദ്ദേഹമക്കാര്യം ഓർത്തെടുത്തു. ഹിന്ദി മാതൃഭാഷയല്ലാത്ത കേരളത്തിൽ ജനിച്ച പെൺകുട്ടി ഹിന്ദി പഠിച്ച് ഗാനം ആലപിച്ചത് അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു.
നിലവിൽ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദേവിക. തിരുമല ശാന്തിനഗർ ദേവാമൃതത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയായ സംഗീതയുടെ മകളാണ്.
Comments