തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുളള നടപടികൾ ആരംഭിച്ച് പോലീസ്. ജനപ്രതിനിധി ആയതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി. ഇതിനുള്ള അനുമതി ലഭിച്ചാലുടനെ മൊബൈൽ നമ്പറുകൾ നിരീക്ഷണത്തിലാക്കും.
ചൊവ്വാഴ്ച മുതൽ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണെന്നാണ് പോലീസിന്റെ നിഗമനം. എംഎൽഎ എത്താൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. നാളത്തെ മുൻകൂർ ജാമ്യാപേക്ഷയിലുള്ള തീരുമാനം കൂടി അറിഞ്ഞതിന് ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുന്നത്. പരാതിക്കാരിയുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തും. ഇതിനായി കോടതിയിൽ അപേക്ഷ നൽകും.
യുവതിയെ മർദ്ദിച്ചുവെന്ന ആരോപണത്തിൽ മാത്രമായിരുന്നു നേരത്തെ എൽദോസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗ ആരോപണത്തിന് പിന്നാലെ ബലാത്സംഗക്കുറ്റം കൂടി എംഎൽഎയ്ക്കെതിരെ ചുമത്തി. തന്നെ വിവിധ ഇടങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി കഴിഞ്ഞ ദിവസം പോലീസിന് മൊഴി നൽകിയത്. എൽദോസ് ഉപദ്രവിച്ചെന്ന് കാണിച്ച് സെപ്തംബർ 28നാണ് യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പെരുമ്പാവൂരിലെ വീട്, കോവളത്തെ റിസോർട്ട്, കളമശേരിയിലെ ഫ്ളാറ്റ്, പേട്ടയിലെ യുവതിയുടെ വീട് തുടങ്ങിയ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്.
Comments