അസ്താന: നാറ്റോ സഖ്യവുമായി റഷ്യക്ക് നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നാൽ വരാനിരിക്കുന്നത് സർവ്വനാശമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ദേശീയ താത്പര്യത്തിന് വിരുദ്ധമായി നാറ്റോയുടെ താത്പര്യത്തിന് മുൻഗണന നൽകുന്ന ജർമ്മനിയുടെ നയം അപകടകരമാണെന്നും പുടിൻ പറഞ്ഞു. റഷ്യൻ സൈന്യത്തിലേക്ക് അടിയന്തിരമായി മൂന്ന് ലക്ഷം സൈനികരെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും കസഖ്സ്ഥാൻ തലസ്ഥാനമായ അസ്താനയിൽ പുടിൻ പറഞ്ഞു.
റഷ്യയിലേക്ക് കടക്കാൻ താത്പര്യപ്പെടുന്ന ഖെർസോൺ മേഖലയിലുള്ള യുക്രെയ്ൻ സ്വദേശികൾക്ക് സൗജന്യമായി താമസ സൗകര്യം ഒരുക്കുമെന്ന വാഗ്ദാനത്തിൽ റഷ്യ ഉറച്ചു നിൽക്കുകയാണ്. ഖെർസോണിൽ നിന്നും വരുന്നവർക്ക് റോസ്റ്റോവ്, ക്രാസ്നോദാർ, സ്റ്റാവ്രോപോൾ എന്നിവിടങ്ങളിലായിരിക്കും താമസ സൗകര്യം ഒരുക്കുക.
അതേസമയം, യുക്രെയ്നിന്റെ സുപ്രധാന കേന്ദ്രങ്ങളിൽ റഷ്യ രൂക്ഷമായ ബോംബാക്രമണം തുടരുകയാണ് എന്നാണ് വിവരം. യുക്രെയ്ൻ തുറമുഖ നഗരമായ മൈകൊലേവിൽ കഴിഞ്ഞ ദിവസം നടന്ന റഷ്യൻ ബോംബാക്രമണത്തിൽ സാധാരണക്കാർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. 24 മണിക്കൂറിനുള്ളിൽ റഷ്യ നടത്തിയ 112 മിസൈൽ ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെടുകയും 93 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments