ന്യൂഡൽഹി: രാജ്യത്തൊട്ടാകെ നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റിനൊപ്പം ആധാർ കാർഡ് സൗകര്യം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം. ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ സംസ്ഥാനങ്ങളിലും സൗകര്യം ലഭ്യമാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ 16 സംസ്ഥാനങ്ങളിൽ ഈ സൗകര്യം ലഭിക്കുന്നുണ്ട്.
അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ലെന്നും മാതാപിതാക്കളുടെ ആധാറിൽ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചാകും കുട്ടികൾക്ക് യുഐഡി നമ്പർ നൽകുന്നതെന്ന് യൂണിക്ക് ഐഡിറ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ് അറിയിച്ചു.
ഇതുവരെ 134 കോടി ആധാറുകൾ നൽകിയതായി കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തിൽ ഏകദേശം 20 കോടി പേരാണ് ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതും പുതിയ കാർഡിനായി എൻറോൾ ചെയ്തതും. 4 കോടിയും പുതിയ എൻറോൾമെന്റുകളാണ്.ഇതിൽ നവജാത ശിശുക്കളും 18 വയസ്സ് വരെയുള്ള കുട്ടികളും ഉൾപ്പെടുന്നു. 30 ലക്ഷം മാത്രമാണ് മുതിർന്നവർക്കുള്ള എൻറോൾമെന്റുമായി ബന്ധപ്പെട്ടത്. വിവിധ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സ്‌കീമുകൾക്കും ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനും ആധാർ നമ്പർ ആവശ്യമാണ്. 650-ഓളം സ്‌കീമുകൾ സംസ്ഥാന സർക്കാരുകളുടെയും 315 കേന്ദ്ര സർക്കാർ നടത്തുന്ന സ്‌കീമുകളുമാണ്. ഇവയുടെ ആനുകൂല്യം കൈപ്പറ്റണമെങ്കിൽ ആധാർ നിർബന്ധമാണ്.
Comments