ചെന്നൈ: ദീപാവലി ആഘോഷങ്ങൾക്കിടെ ഹലാൽ ഉത്പന്നങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ച് തമിഴ്‌നാട് സർക്കാർ. ഹലാൽ ഉത്പന്നങ്ങൾക്കെതിരെ സംസാരിച്ച ഹിന്ദു സംഘടനാ നേതാവിനെ അറസ്റ്റ് ചെയ്തു. ഹിന്ദു മുന്നണി കരൂർ ജില്ലാ കോർഡിനേറ്റർ എം. ശക്തിവേലിനെതിരെയാണ് പോലീസിന്റെയും ഡിഎംകെ സർക്കാരിന്റെയും പ്രതികാര നടപടി.
ദീപാവലി ആഘോഷങ്ങൾക്കായി മാംസവും മറ്റ് ഉത്പന്നങ്ങളും ഹിന്ദുക്കളുടെ കടകളിൽ നിന്നും വാങ്ങാൻ ശക്തിവേൽ ഹിന്ദു വിഭാഗത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന. കൊറോണ വ്യാപനം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഹിന്ദു വ്യാപാരികളെ രക്ഷിക്കാൻ അവരുടെ പക്കൽ നിന്നും കൂടുതൽ സാധനങ്ങൾ വാങ്ങേണ്ടതുണ്ട്. അതിനാൽ ദീപാവലി ദിനത്തിൽ ഹലാൽ ഉത്പന്നങ്ങൾ വാങ്ങുന്നത് ഉപേക്ഷിച്ച് ഹിന്ദു കടകളിൽ നിന്നും വാങ്ങണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ശക്തിവേലിന്റെ പോസ്റ്റ് ഹിന്ദുക്കൾക്കിടയിൽ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ പോലീസ് എത്തി ശക്തിവേലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമൂഹമാദ്ധ്യമ പോസ്റ്റിൽ ശക്തിവേലിനെതിരെ ആരും പരാതി നൽകിയിട്ടില്ല. എന്നാൽ പോലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ഇതിന് പുറമേ അദ്ദേഹത്തിന് മേൽ ഗുരുതര വകുപ്പുകളും ചുമത്തിയിരുന്നു.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു മുന്നണി പ്രവർത്തകർ രംഗത്ത് എത്തി. ഹലാൽ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ച് മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് സംഘടന ആരോപിച്ചു.
Comments