പാലക്കാട് : കാസർകോട് അനന്തപുരം ക്ഷേത്രക്കുളത്തിലെ മുതല ബബിയ ഓർമ്മയാകുമ്പോൾ പാലക്കാട്ടെ ഒരു ക്ഷേത്രത്തിലുണ്ടായിരുന്ന നിരുപദ്രവകാരിയായ മുതലയുടെ കഥയാണ് പുറത്തുവരുന്നത്. ബബിയയെ പോലെ ആരെയും ഉപദ്രവിക്കാത്ത ഒരു മുതലയായിരുന്നു അത്..
കുത്തനൂർ ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ കുളത്തിലാണ് ജനങ്ങൾ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന മുതലമ്മ കഴിഞ്ഞിരുന്നത്. 2016ൽ മരിച്ച മുതലയുടെ ഓർമ്മയ്‌ക്ക് വിശ്വാസികൾ ക്ഷേത്രത്തിൽ ഒരു പ്രതിമ തന്നെ സ്ഥാപിച്ചിട്ടുമുണ്ട്.
കുത്തനൂർ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ എത്താറുള്ള വിശ്വാസികൾക്ക് വലിയ കൗതുകമായിരുന്നു ക്ഷേത്രക്കുളത്തിലെ മുതലമ്മ. ക്ഷേത്രത്തിലെത്താറുള്ള ആരെയും ഉപദ്രവിക്കാറില്ല എന്നതാണ് മുതലമ്മയുടെ പ്രത്യേകത. കുളത്തിൽ കുട്ടികൾ ഉൾപ്പെടെ കുളിക്കുമ്പോഴും മുതല ചിലപ്പോൾ കരയിലോ കുളിക്കടവിലോ ഉണ്ടാവും.
ക്ഷേത്രത്തിൽ നിന്ന് നൽകുന്ന നേദ്യച്ചോറും കുളത്തിലെ മത്സ്യങ്ങളുമായിരുന്നു ഭക്ഷണം. 2016 ഒക്ടോബറിലാണ് മുതല മരിച്ചത്. ഇതോടെ ദേശക്കാർ ചേർന്ന് മുതലക്ക് സ്മാരകം നിർമ്മിക്കുകയായിരുന്നുവെന്ന് ക്ഷേത്ര കമ്മിറ്റി അംഗം വിശ്വനാഥൻ പറഞ്ഞു.
മുതല ഉണ്ടായിരുന്നപ്പോൾ നല്ല ഐശ്വര്യം ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. കാസർകോട്ടെ ബബിയയുടേത് പോലെ തന്നെ സഹജീവി സ്‌നേഹത്തിന്റെയും, ലോകത്തെ സർവ്വചരാചരങ്ങളെയും ബഹുമാനിക്കണം എന്ന ഹൈന്ദവ സംസ്‌കാരത്തിന്റെയും മറ്റൊരു കാഴ്ചയായിരുന്നു മുതലമ്മയും ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ വിശ്വാസികളും തമ്മിലുള്ള ബന്ധം.















