കൊച്ചി: കാൽപ്പന്തുത്സവത്തിന്റെ ആവേശത്തിന് തിരികൊളുത്തി കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട ഇന്ന് കൊച്ചിയിൽ രണ്ടാം അങ്കത്തിന് ഇറങ്ങുന്നു. സീസണിലെ രണ്ടാം ഹോം മത്സരത്തിൽ, ചിരവൈരികൾ എന്ന് വിശേഷിപ്പിക്കാവുന്ന എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിന്റെ സുവർണ്ണ രേഖകളിൽ അനിഷേധ്യ സ്ഥാനം കൈയ്യാളുന്ന ദേശങ്ങളാണ് കേരളവും ബംഗാളും. പരമ്പരാഗത ഇന്ത്യൻ ഫുട്ബോളിലെ ഈ കരുത്തന്മാർ, സമകാലിക ഫുട്ബോളിന്റെ സമവാക്യങ്ങൾക്കനുസരിച്ച് പരസ്പരം പോർവിളി മുഴക്കുമ്പോൾ, മൈതാനത്ത് തീ പടരും എന്നുറപ്പ്. അതുകൊണ്ട് തന്നെ, ഇന്ത്യൻ എൽ ക്ലാസിക്കോ എന്ന വിശേഷണമാണ് ബ്ലാസ്റ്റേഴ്സ്- എടികെ പോരാട്ടത്തിന് കളി ആരാധകർ കൽപ്പിച്ചു നൽകുന്നത്.
രണ്ട് ഫൈനലുകളിൽ, ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങൾ തച്ചുടച്ച ടീമാണ് എടികെ. 2014ലെ ആദ്യ സീസണിലും 2016ലും ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് കലാശപ്പോരുകളിൽ എടികെ കടിഞ്ഞാണിട്ടു. മത്സരത്തിന്റെ ടിക്കറ്റുകൾ നേരത്തേ തന്നെ വിറ്റു തീർന്നതിനാൽ, ആവേശപ്പോരിന് ആരവം പകർന്ന്, ലോകശ്രദ്ധ പിടിച്ചു പറ്റിയ മഞ്ഞക്കടൽ ഇന്ന് കൊച്ചിയിൽ ആർത്തിരമ്പുമെന്ന് ഉറപ്പ്.
ഈ സീസണിൽ, ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സ് വിജയത്തോടെ തുടങ്ങിയപ്പോൾ, ചെന്നൈയിൽ എഫ്സിയോട് തോറ്റായിരുന്നു എടികെയുടെ തുടക്കം. ഇവാൻ കല്യൂഷ്നി എന്ന പടക്കുതിരയുടെ കരുത്തിൽ വിശ്വാസമർപ്പിച്ചാകും ബ്ലാസ്റ്റേഴ്സ് ഇന്ന് തന്ത്രങ്ങൾ മെനയുക. അഡ്രിയാൻ ലൂണ, ദിമിത്രിയോസ്, ജിയാനൂ, ബിദ്യാസാഗർ, കെ പി രാഹുൽ, സഹൽ എന്നിവരും മത്സരത്തിന്റെ ഗതിമാറ്റാൻ ശേഷിയുള്ള പോരാളികളാണ്. ഒപ്പം ഇവാൻ വുക്കമെനോവിച്ച് എന്ന തന്ത്രശാലിയായ പരിശീലകന്റെ പദ്ധതികൾ കൂടി കളിക്കളത്തിൽ നടപ്പിലായാൽ, മറ്റൊരു സുവർണ സീസണിന്റെ ചിറകിലേറി ലീഗിലെ പ്രയാണം തുടരുന്ന ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗാലറികളിലെ പീതസാഗരത്തിന് ആർപ്പു വിളി തുടരാം.
Comments