തിരുവനന്തപുരം: ഇരട്ട ആഭിചാര കൊലയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെയാണ് ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗും ലൈലയും മലയാളികൾക്ക് സുപരിചിതരായത്. കൊടും ക്രിമിനലായ ഭഗവൽ സിപിഎം പ്രവർത്തകനാണെന്ന വിവരവും ഇതിനിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പാരമ്പര്യ വൈദ്യ മഹാസമ്മേളനത്തിൽ രണ്ടര വർഷം മുമ്പ് ആദരിക്കപ്പെട്ട ഭഗവൽ സിംഗിന്റെ ചിത്രങ്ങളാണ് ചർച്ചയാകുന്നത്.
ഇരട്ട നരബലിക്കേസിൽ രണ്ടാം പ്രതിയായ ഭഗവൽ സിംഗിന് പാരമ്പര്യ വൈദ്യ മഹാസമ്മേളനത്തിൽ വെച്ച് വൈദ്യപ്രതിഭാ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. 2019 ഡിസംബർ നാലിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനാണ് ഭഗവൽ സിംഗിന് പുരസ്‌കാരം സമ്മാനിച്ചത്. ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രൻ തന്നെയായിരുന്നു ചടങ്ങിന്റെ ഉദ്ഘാടനവും നിർവഹിച്ചത്.
അതേസമയം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയും ചേർന്ന നടത്തിയ നരബലിയെക്കുറിച്ച് പ്രതിദിനം നിർണായക വിവരങ്ങൾ പുറത്തുവരികയാണ്. ആഭിചാര കൊലകൾക്ക് ശേഷം മാംസം വിൽക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും മനുഷ്യമാംസം വിറ്റാൽ 20 ലക്ഷം രൂപ വരെ ലഭിക്കുമെന്ന് ഭഗവൽ സിംഗിനെ ഷാഫി പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മാംസം വിൽക്കുന്നതിനായി അവ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ദമ്പതികൾ ചെയ്തിരുന്നു. ആഭിചാര കൊലയ്‌ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കാതെ വെട്ടി കഷ്ണങ്ങളാക്കിയത് എന്തിനെന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടായിരുന്നു. ഇക്കാര്യം ആരാഞ്ഞപ്പോഴാണ് പ്രതികൾ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്.
Comments