ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർ പിറ്റ് ബുൾ, റോട്ട് വീലർ, ഡോഗോ അർജന്റീനോ ബ്രീഡുകളിൽ പെട്ട നായകളെ വളർത്തു മൃഗങ്ങളായി വളർത്തുന്നതിന് നിരോധനം. വളർത്തു നായ്‌ക്കളുടെ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നീക്കം. വളർത്തുമൃഗങ്ങളുടെ ഉടമകൾക്കായി നിരവധി മാർഗ്ഗനിർദ്ദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. വീട്ടിൽ നായ്‌ക്കളെ വളർത്തുന്നവർ നിർബന്ധമായും അതിനുള്ള ലൈസൻസ് നേടിയിരിക്കണം. നവംബർ ഒന്ന് മുതൽ ലൈസൻസ് നൽകിത്തുടങ്ങും. ഒരു കുടുംബത്തിനും ഒന്നിലധികം നായ്‌ക്കളെ വളർത്താനുള്ള അവകാശം ഉണ്ടായിരിക്കില്ല. പൊതുസ്ഥലങ്ങളിൽ ഇവയെ ഇറക്കുമ്പോൾ വായ മൂടുന്ന പ്രത്യേക തരം മാസ്‌ക് ധരിപ്പിച്ചിട്ടുണ്ടാകണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
കഴിഞ്ഞ മാസത്തിൽ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ആളുകൾക്ക് വളർത്തുനായകളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. പിറ്റ് ബുൾ, റോട്ട് വീലർ, ഡോഗോ അർജന്റീനോ എന്നീ മൂന്ന് ബ്രീഡുകളിൽ പെട്ട നായകളെയാണ് പൂർണമായും നിരോധിച്ചതെന്ന് ജിഎംസി കൗൺസിലർ സഞ്ജയ് സിംഗ് പറഞ്ഞു. ഈ നായകളെ വളർത്താൻ ലൈസൻസ് അനുവദിക്കില്ല. നിലവിൽ ഈ നായ്‌ക്കളെ വളർത്തുന്നവർ രണ്ട് മാസത്തിനുള്ളിൽ അവയുടെ വന്ധ്യംകരണം നടത്തിയിരിക്കണം. ഉടമകൾ ഇതിന്റെ സത്യവാങ്മൂലം നൽകണം. ഉടമകൾക്ക് അവയുടെ വളർത്തുനായകളെ ഇഷ്ടമായിരിക്കും, എന്നാൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ കുറിച്ചും ചിന്തിക്കേണ്ടതുണ്ടെന്നും മേയർ ആശാ ശർമ്മ പറഞ്ഞു.
പത്തിലേറെ കുട്ടികൾക്ക് ഏതാനും ദിവസങ്ങൾക്കിടെ നായകളുടെ കടിയേറ്റുവെന്നാണ് വിവരം. സാഞ്ജയ് നഗർ കോളനിയിലെ കുഷ് ത്യാഗി എന്ന കുട്ടിക്ക് നേരെ പിറ്റ് ബുൾ ആക്രമണം ഉണ്ടായി. ഈ കുട്ടിയുടെ മുഖത്ത് 150 സ്റ്റിച്ച് ഇടേണ്ടി വന്നു. നാല് ദിവസത്തിന് ശേഷം മറ്റൊരു കുട്ടിയേയും ഇതേ ഇനത്തിൽ പെട്ട നായ ആക്രമിച്ചുവെന്നും മേയർ ചൂണ്ടിക്കാട്ടി. ബോർഡ് മീറ്റിംഗിലാണ് നായകളുടെ നിയന്ത്രണങ്ങളും നിരോധനവും സംബന്ധിച്ച നിയമങ്ങൾ പാസാക്കിയത്. നിരോധിത ഇനത്തിൽ പെട്ട നായകളെ വളർത്തുന്ന ഉടമകൾക്ക് നോട്ടീസ് നൽകാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Comments