കണ്ണൂർ: അങ്കണവാടിയിൽ കയറി കഞ്ഞിയും ഓംലെറ്റും ഉണ്ടാക്കി കഴിച്ച പ്രതി പിടിയിൽ. മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷിനെയാണ് കസ്റ്റഡിയിലെടുത്തത്. പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് ഇയാൾ കഞ്ഞിയും ഓംലെറ്റും ഉണ്ടാക്കി കഴിച്ചത്. വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ. താവക്കര അങ്കണവാടിയിൽ മൂന്ന് തവണ ആക്രമണം നടത്തുകയും നഗരത്തിലെ കടകളിൽ മോഷണം നടത്തുകയും ചെയ്തയായി പോലീസ് പറഞ്ഞു.
അങ്കണവാടിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയായിരുന്നു അതിക്രമം നടത്തിയത്. തുടർന്ന് കുട്ടികൾക്ക് വേണ്ടി സൂക്ഷിച്ചിരുന്ന അരിയും മുട്ടയും ഉപയോഗിച്ചാണ് ഇയാൾ കഞ്ഞിയും ഓംലെറ്റും ഉണ്ടാക്കിയത്. അകത്തേയ്‌ക്ക് കയറുന്ന പടവുകളിൽ് പതിച്ച ടൈലുകൾ ചെങ്കല്ല് ഉപയോഗിച്ച് കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു. ഇതിന് മുൻപ് രണ്ട് തവണയും ഇയാൾ അങ്കണവാടിയ്‌ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. അന്നും അങ്കണവാടിയിൽ കയറി കഞ്ഞിവെച്ച് കുടിച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.
സാമൂഹിക വിരുദ്ധരുടെ ശല്യം വർദ്ധിച്ചതിനാൽ ആഹാരസാധനങ്ങളും മറ്റും പ്രത്യേക മുറിയിലായിരുന്നു സംരക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും അതിക്രമം ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ സംഘം .വിജേഷിനെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Comments