തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണസംഘം. പരാതിക്കാരിയായ യുവതിയുടെ വീട്ടിൽ നിന്ന് എൽദോസിന്റെ വസ്ത്രങ്ങൾ കണ്ടെടുത്തുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇവരുടെ പേട്ടയിലെ വീട്ടിൽ നിന്നാണ് എൽദോസിന്റെ ടി-ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ കണ്ടെടുത്തത്.
വസ്ത്രങ്ങൾക്ക് പുറമെ മദ്യക്കുപ്പിയും ലഭിച്ചിട്ടുണ്ട്. ഇതിലെ വിരലടയാളം എൽദോസിന്റെ ആണോയെന്ന് പരിശോധിക്കും. കഴിഞ്ഞ മാസം 15ാം തിയതി എൽദോസ് വീട്ടിൽ വന്ന് പോയപ്പോൾ ഇട്ടിട്ട് പോയതാണെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന മറ്റ് ചില തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.
അതേസമയം കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന യുവതിയുടെ മൊഴിയിൽ എൽദോസിനെതിരെ വധശ്രമക്കുറ്റം ചുമത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും ക്രൈംബ്രാഞ്ചിന് നൽകിയ വിശദ മൊഴിയിലുമാണ് യുവതി ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എട്ടാം ദിവസവും ഒളിവിൽ കഴിയുന്ന എംഎൽഎയെ ഇതുവരെ പിടികൂടാൻ അന്വേഷണ സംഘത്തിനായിട്ടില്ല. പരമാവധി തെളിവുകൾ ശേഖരിച്ചതിന് ശേഷം അറസ്റ്റ് ഉൾപ്പെടെ ഉള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
Comments