മുംബൈ: മുൻ ഇന്ത്യൻ താരം റോജർ ബിന്നിയെ ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുത്തു. താജ് ഹോട്ടലിൽ ചേർന്ന ദേശീയ ക്രിക്കറ്റ് ഭരണസമിതിയുടെ വാർഷിക പൊതുയോഗത്തിലാണ്(എജിഎം) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഭാരവാഹികൾ ബിന്നിയെ തിരഞ്ഞെടുത്തത്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ പിൻഗാമിയായാണ് ബിന്നി സ്ഥാനമേൽക്കുന്നത്. 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ബിന്നി. റോജർ ബിന്നിയെ ബോർഡിന്റെ പുതിയ പ്രസിഡന്റായി ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ സെക്രട്ടറിയായി ജയ് ഷായെ നിലനിർത്തി.
ബിസിസിഐയുടെ 36-ാമത് പ്രസിഡന്റായാണ് റോജർ ബിന്നിയെ നിയമിതനാകുന്നത്. എജിഎമ്മിന് മുമ്പ് ബിന്നി ബിസിസിഐയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഈ സ്ഥാനത്തേക്ക് ബിന്നി മാത്രമാണ് പത്രിക സമർപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഭരണഘടന ഭേദഗതി ചെയ്യാനുള്ള ബിസിസിഐയുടെ ഹർജി സുപ്രീം കോടതി അംഗീകരിച്ചതിന് പിന്നാലെയാണിത്. പുതിയ ഭരണഘടന പ്രകാരം, ബിസിസിഐയ്‌ക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാന ക്രിക്കറ്റ് ഭാരവാഹികൾക്കും തുടർച്ചയായ രണ്ട് ടേമുകൾക്കിടയിൽ മൂന്ന് വർഷത്തെ നിർബന്ധിത കൂളിംഗ് ഓഫ് കാലയളവ് നൽകാതിരിക്കാൻ അനുവദിക്കുന്നു.
ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ തലവനായി അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ജയ് ഷായ്‌ക്ക് തന്റെ സ്ഥാനത്ത് തുടരാൻ ഇത് വഴിയൊരുക്കി. അതിനിടെ, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചെയർമാൻ സ്ഥാനം ഗാംഗുലിക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്. മുൻ ഇന്ത്യൻ നായകൻ ഇതിൽ തീരുമാനമെടുത്തിട്ടില്ല.
നവംബറിൽ ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിക്കുമെന്ന് എഎൻഐയുടെ റിപ്പോർട്ട് ചെയ്തു.
ഐസിസിയിലെ പ്രധാന സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20 ആണ്. നവംബർ 11-13 തീയതികളിൽ മെൽബണിൽ ഐസിസി ബോർഡ് യോഗം ചേരും.
Comments