ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇന്റർപോൾ ജനറൽ അസംബ്ലി യോഗത്തിൽ, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെയും മുംബൈ ഭീകരാക്രമണ കേസ് പ്രതി ഹാഫീസ് സയീദിനെയും പാകിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിക്കുന്ന വിഷയം ഉന്നയിച്ച് ഇന്ത്യ. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്ന കൊടുംകുറ്റവാളികളാണ് ഇരുവരും. എന്നാൽ, ഈ വിഷയത്തിൽ പ്രതികരിക്കാൻ പാകിസ്താൻ തയ്യാറായില്ല.
ദാവൂദ് ഇബ്രാഹിമിനും ഹാഫീസ് സയീദിനും പാകിസ്താൻ സംരക്ഷണം തുടരുകയാണ് എന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും ഇക്കാര്യം പാകിസ്താൻ പ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തി. എന്നാൽ, പാക് ഏജൻസിയായ എഫ് ഐ എ ഡയറക്ടർ ജനറൽ മൊഹ്സിൻ ബട്ട് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.
ഇന്റർപോളിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണത്തിനായി വർഷത്തിലൊരിക്കൽ ചേരുന്ന ജനറൽ അസംബ്ലി ഇത്തവണ ഇന്ത്യയിലാണ് യോഗം കൂടിയത്. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്റർപോൾ അസംബ്ലിയെ അഭിസംബോധന ചെയ്തിരുന്നു.
Comments