തിരുനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ച് കേരള വിസി . കേരള സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് വിസി കത്ത് അയച്ചിരിക്കുന്നത്. അംഗങ്ങളെ പിൻവലിച്ച തീരുമാനം റദ്ദാക്കണമെന്നാണ് കത്തിലെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ രണ്ട് അംഗങ്ങൾ അടക്കം തന്റെ നോമിനികളായ 15 പേരെ ഗവർണർ പിൻവലിച്ചത്. വിസി നിയമനത്തിനുള്ള സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാൻ ചേർന്ന യോഗത്തിൽ നിന്ന് വിട്ടുനിന്നതിനാണ് അംഗങ്ങൾക്കെതിരെ ഗവർണർ നടപടി സ്വീകരിച്ചത്. നിലവിൽ ഗവർണർക്കെതിരെ കോടതിയെ സമീപിക്കാനാണ് സർവ്വകലാശാലയിലെ സിപിഎം സെനറ്റ് അംഗങ്ങളുടെ തീരുമാനം.
വിസിയെ നിശ്ചയിക്കുന്ന സമിതിയിലേക്കുളള സെനറ്റ് നോമിനിയെ നിർദ്ദേശിക്കാനുള്ള ഗവർണറുടെ അന്ത്യശാസനം കേരള സർവ്വകലാശാല നിരന്തരം തള്ളുകയാണ്. ചാൻസലർക്ക് താൽപ്പര്യം നഷ്ടമായാൽ അംഗങ്ങളെ പിൻവലിക്കാമെന്ന വ്യവസ്ഥ ചട്ടത്തിലുണ്ട്. പക്ഷേ അപൂർവ്വമായി മാത്രം പ്രയോഗിക്കുന്ന ഈ രീതിയാണ് ഗവർണർ ശനിയാഴ്‌ച്ച സ്വീകരിച്ചത്.
നിലവിൽ ഗവർണർ പിൻവലിച്ച 15 ൽ രണ്ട് പേർ സിൻഡിക്കേറ്റ് അംഗങ്ങളും നാല് പേർ വകുപ്പ് മേധാവികളുമാണ്.അംഗത്വത്തിൽ നിന്നും ഒഴിവാക്കിയെന്നാണ് വിസിയെ രേഖാമൂലം ഗവർണർ അറിയിച്ചത്. അടുത്ത സെനറ്റ് യോഗം നാലിന് ചേരാനിരിക്കെയാണ് ഗവർണറുടെ രണ്ടും കൽപ്പിച്ചുള്ള നീക്കം. ഈ യോഗത്തിലും തീരുമാനമായില്ലെങ്കിൽ ഗവർണ്ണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി പുതിയ വിസിയെ കണ്ടെത്താനുള്ള നടപടി തുടങ്ങും.
Comments