ന്യൂഡൽഹി: രാജ്യത്തെ കാർഷിക മേഖലയ്‌ക്ക് കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങ്. ഗോതമ്പ് ഉൾപ്പെടെ ആറ് റാബി വിളകളുടെ മിനിമം താങ്ങുവില ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ വാർത്താ സമ്മേളനത്തിൽ ഇതിന്റെ വിശദവിവരങ്ങൾ പ്രഖ്യാപിച്ചു.
2023- 24 വർഷത്തേക്കുള്ള മിനിമം താങ്ങുവിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോതമ്പിന് ക്വിന്റലിന് 110 രൂപയും ബാർലി 100 രൂപയും പയറ് 105 രൂപയും തുവര 500 രൂപയും കടുക് 400 രൂപയും സാഫ്ലോർ 209 രൂപയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
കർഷകർക്ക് ദീപാവലി സമ്മാനമെന്ന നിലയിൽ പ്രധാനമന്ത്രി കിസാൻ യോജനയുടെ പുതിയ ഗഡുവായ 2000 രൂപ കഴിഞ്ഞ ദിവസം മുതൽ വിതരണം ചെയ്തു തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിളകളുടെ മിനിമം താങ്ങുവില ഉയർത്തിയിരിക്കുന്നത്. മിക്ക ഉത്പന്നങ്ങൾക്കും ചരിത്രത്തിലെ ഏറ്റവും വലിയ വർദ്ധനവാണ് വരുത്തിയിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Comments