തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ വിദേശയാത്രയെക്കുറിച്ച് വിശദീകരിക്കാൻ വാർത്താസമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി നേരത്തെ തയ്യാറാക്കിക്കൊണ്ടുവന്ന മറുപടിയായിരുന്നു ഗവർണർ വിഷയത്തിലുള്ള നിലപാടായി മാദ്ധ്യമങ്ങളോട് വിശദീകരിച്ചത്. ഗവർണർ പറഞ്ഞ കാര്യങ്ങൾ സാധുവായതല്ലെന്നും സാധുവാകുകയില്ലെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഗവർണർ സ്വയമേവ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.
ആരും ആരെയും വിമർശിക്കാൻ പാടില്ലെന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിമർശനത്തിനും സ്വയം വിമർശനത്തിനും അഭിപ്രായ പ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന. ഫെഡറൽ തത്വങ്ങൾ പിന്തുടരുന്നതാണ് നമ്മുടെ രാജ്യം. ഇവിടെ നിലനിൽക്കുന്നത് പാർലമെന്ററി ജനാധിപത്യമാണ്. ഗവർണർ പദവിയുടെ കടമയും കർത്തവ്യവും എന്തെല്ലാമാണെന്ന് ഈ സംവിധാനത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുപോലെ മന്ത്രിമാരുടെ കടമകളും ഭരണഘടന വ്യക്തമാക്കുന്നു. കോടതി വിധികളിലൂടെ അവയ്‌ക്കെല്ലാം കൂടുതൽ വ്യക്തത പിന്നീട് വരുത്തിയിട്ടുമുണ്ടെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവർത്തിക്കുകയെന്നതാണ് ഗവർണറുടെ പൊതുവായ ഉത്തരവാദിത്വം. ഗവർണറുടെ വിവേചനാധികാരങ്ങൾ വളരെ ഇടുങ്ങിയതാണെന്നാണ് ഡോ. അംബേദ്കർ തന്നെ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. മന്ത്രമാർ രാജി സമർപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവർണർക്ക് കൈമാറുന്നതും മുഖ്യമന്ത്രി തന്നെ. ഗവർണർ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്നും ഇതെല്ലാം ഭരണഘടനയിലുണ്ടെന്നും പിണറായി വിജയൻ മറുപടി നൽകി.
Comments