ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് എന്നത് ഇക്കാലത്ത് ഏവരും നേരിടുന്ന വെല്ലുവിളിയാണ്. മുൻകരുതലുകൾ എത്ര ലഭിച്ചാലും വീണ്ടും നാം അതിലേക്ക് വീഴുന്നു എന്നതാണ് വസ്തുത. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. സമൂഹ മാദ്ധ്യമങ്ങളിലെ ഫോട്ടോ ഉപയോഗപ്പെടുത്തി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും. അതിലൂടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവരോട് പണം കടം ചോദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി വീണ്ടും പോലീസ് എത്തിയിരിക്കുന്നത്.
കേരള പോലീസിന്റെ ഔദ്യോഗിക പേജിലാണ് മുൻകരുതൽ വീഡിയോ എത്തിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസിപി ടി.ശ്യാംലാലാണ് ഇതിനെ പറ്റിയുള്ള വിവരങ്ങൾ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.പണം കടം ചോദിക്കുന്ന ഓൺലൈൻ സുഹൃത്ത് എന്ന പേരിലാണ് ഈ വീഡിയോ പോലീസ് പുറത്തിറക്കിയിരിക്കുന്നത്.
നിങ്ങളുടെ ഫോട്ടോ ഉപയോഗിച്ച വ്യാജ അക്കൗണ്ടിലൂടെ മറ്റുള്ളവരുമായി സംഘം സൗഹൃദത്തിൽ എത്തുന്നു . ശേഷം ഒരു നമ്പർ അയച്ച് അതിലേക്ക് ഓൺലൈൻ വഴി പണം അയയ്ക്കൽ, ഗിഫ്റ്റ് കൂപ്പൺ പർചേസ് ചെയ്ത് അയച്ചുകൊടുക്കൽ തുടങ്ങിയ രീതികളിൽ പണം ആവശ്യപ്പെടുന്നു തുടങ്ങിയ കാര്യങ്ങളിലാണ് വീഡിയോയിൽ പറയുന്നത്. ഇതിനുള്ള പോംവഴി സമൂഹ മാദ്ധ്യമത്തിലെ അക്കൗണ്ടുകൾ പ്രൈവറ്റ് ആയി സൂക്ഷിക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇവയ്ക്കെല്ലാം പുറമെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന നമ്പരിൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നിരവധി പേരാണ് വീഡിയോയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
Comments