എറണാകുളം: കായൽഭൂമി കയ്യേറിയെന്ന പരാതിയിൽ നടൻ ജയസൂര്യയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് വിജിലൻസ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് വിശദമായ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചത്. ജയസൂര്യയും കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥരുമാണ് പ്രതികൾ.
ചെലവന്നൂർ കായൽ തീരത്തെ ഭൂമി കയ്യേറിയെന്നാണ് നടനെതിരായ പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവായിരുന്നു നടന്റെ കയ്യേറ്റത്തിനെതിരെ പരാതി നൽകിയത്. ഇതേ തുടർന്ന് 2016 ഫെബ്രുവരിയിൽ ജയസൂര്യയ്‌ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നു.
കായൽഭൂമി കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചെന്നാണ് നടനെതിരായ പരാതി. ഇതിന് കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും കൂട്ടു നിന്നതായും പരാതിയിൽ ഉന്നയിക്കുന്നു. ഇത് ഗുരുതര കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Comments