ബംഗളൂരു: കർണാടകയിൽ ഹലാൽ നിരോധനം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. ശിവമോഗയിലും ഉഡുപ്പിയിലും ഹലാൽ ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചു. ഹലാൽ നിരോധനം ആവശ്യപ്പെട്ട് വിവിധ ഇടങ്ങളിൽ പോസ്റ്ററുകളും ഉയർന്നിട്ടുണ്ട്. ശ്രീരാമസേന, ഹിന്ദു ജന ജാഗ്രതി തുടങ്ങീ നിരവധി സംഘടനകളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ ആവശ്യമുന്നയിച്ച് സംഘടനകൾ സർക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹലാൽ നിരോധനം ആവശ്യപ്പെട്ട് നിയമപോരാട്ടത്തിലേക്ക് കൂടി കടക്കുമെന്നാണ് ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക് അറിയിച്ചിരിക്കുന്നത്. കർണാടക ഹൈക്കോടതിയിൽ ഹലാൽ നിരോധനം ആവശ്യപ്പെട്ട് ഹർജി നൽകുമെന്നും മുത്തലിക് ചൂണ്ടിക്കാണിക്കുന്നു.
1974ലാണ് ഹലാൽ സർട്ടിഫിക്കേഷൻ വ്യാപകമായി തുടങ്ങിയത്, എന്നാൽ 1993ന് ശേഷം ഹലാൽ മാംസം, ഹലാൽ സൗന്ദര്യ വർധക വസ്തുക്കൾ, ഹലാൽ ഹോട്ടലുകൾ തുടങ്ങീ ഹലാൽ വിവിധ മേഖലകളിലേക്ക് പടർന്നുവെന്നും, ഇത് വലിയ വേർതിരിവ് ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിയുമായി കോടതിയിലേക്ക് നീങ്ങാൻ സംഘടനകൾ തീരുമാനിക്കുന്നത്. അതേസമയം സർക്കാർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Comments