പഴനി മുരുകൻ ക്ഷേത്രത്തെക്കുറിച്ച് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല.. തമിഴ്നാട്ടിലെ പഴനിയിലുള്ള ഈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേരളത്തിലും അതീവ പ്രശസ്തമാണ്. ഭക്തരുടെയും വിശ്വാസികളുടെയും പ്രകൃതി സ്നേഹികളുടെയുമെല്ലാം പ്രിയങ്കരമായ ഒരു കേന്ദ്രം കൂടിയാണ് പഴനി മല. ആയിരത്തൊന്ന് കൽപ്പടികൾ കയറി മലമുകളിലെത്തി പഴനിയാണ്ടവനെ ദർശിച്ചാൽ സകല ദുരിതങ്ങളും ശമിക്കുമെന്നാണ് വിശ്വാസം..
മല താണ്ടി ആ പുണ്യഭൂമിയിലെത്തുന്ന ഏതൊരു വിശ്വാസിയെയും കാത്തിരിക്കുന്നത് അതിമനോഹരമായ പ്രകൃതി ഭംഗി കൂടിയാണ്.. മലയ്‌ക്ക് മുകളിൽ നിന്ന് കാണുന്ന പഴനി നഗരവും പരിസര പ്രദേശങ്ങളും ഏതൊരു സഞ്ചാരിയുടെയും മനസ് നിറയ്‌ക്കും. തമിഴ്നാട്ടിലെ ദിണ്ടിഗൽ എന്ന ജില്ലയിലാണ് ഹിൽസ്റ്റേഷൻ കൂടിയായ പഴനിയുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിതെന്ന് പറയപ്പെടുന്നു. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്‌കന്ദൻ, ഷൺമുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നീ പേരുകളിലെല്ലാം ഭക്തർ ആരാധിക്കുന്ന സുബ്രഹ്മണ്യ സ്വാമിയുടെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രം കൂടിയാണിത്..
പഴനി എന്ന പേരിന് പിന്നിലും പഴനി മലയിലിരിക്കുന്ന മുരുകന്റെ പ്രതിഷ്ഠയ്‌ക്ക് പിന്നിലും ഏറെ പഴക്കം ചെന്ന ഒരു പുരാണകഥയുണ്ട്. ആ കഥയിങ്ങനെയാണ്.. ഒരിക്കൽ നാരദ മഹർഷി പരമശിവനെ സന്ദർശിച്ച് അറിവിന്റെ പഴമായ ജ്ഞാനപ്പഴം നൽകി. ഇത് തന്റെ പുത്രന്മാരായ ഗണപതിക്കും സുബ്രഹ്മണ്യനും തത്തുല്യമായി വീതിച്ച് നൽകാൻ പരമശിവൻ തുനിഞ്ഞപ്പോൾ നാരദമഹർഷി തടഞ്ഞു. പഴം വീതിച്ചാൽ അതിന്റെ അമൂല്യ ശക്തി നഷ്ടപ്പെടുമെന്നായിരുന്നു നാരദന്റെ വാദം. തുടർന്ന് മക്കളിൽ ഏറ്റവും ബുദ്ധിമാനായ പുത്രനെ കണ്ടെത്തി പഴം സമ്മാനിക്കാൻ ഭഗവാൻ തീരുമാനിച്ചു. ഈ ലോകത്തെ മൂന്ന് പ്രാവശ്യം വലം വെച്ച് ആദ്യമെത്തുന്നയാൾക്ക് ജ്ഞാനപ്പഴം നൽകുമെന്നായി പരമശിവൻ. ഇത് കേട്ടപ്പോൾ തന്നെ മുരുകൻ തന്റെ മയിൽവാഹനമെടുത്ത് ലോകം ചുറ്റാൻ സഞ്ചരിച്ചു. എന്നാൽ മാതാപിതാക്കൾ പ്രപഞ്ചത്തിന് തുല്യമാണെന്ന് വിശ്വസിച്ച ഗണപതി അച്ഛനമ്മമാരെ മൂന്ന് തവണ വലംവെച്ചു. ഗണപതിയുടെ വിവേകത്തിലും ബുദ്ധിയിലും സന്തുഷ്ടനായ മഹാദേവൻ ജ്ഞാനപ്പഴം ഗണപതിക്ക് തന്നെ സമ്മാനിച്ചു. എന്നാൽ തന്റെ അദ്ധ്വാനവും പരിശ്രമവും പാഴായി എന്നറിഞ്ഞ മുരുകൻ മാതാപിതാക്കളോട് പിണങ്ങി കൈലാസത്തിൽ നിന്നിറങ്ങി പഴനിമലയിലെത്തി. തിരിച്ചു വിളിക്കാനെത്തിയ ശിവനും പാർവ്വതിയും മുരുകനെ സമാധാനിപ്പിക്കാൻ പറഞ്ഞ വാക്കുകളാണ് പഴം നീ.. ഇതാണ് പിന്നീട് ലോപിച്ച് പഴനി എന്നായത്.
സർവ്വ രോഗങ്ങൾക്കും ശമനമാകുന്ന ദിവ്യൗഷധമാണ് ശ്രീമുരുകന്റെ പുണ്യ വിഗ്രഹമെന്നാണ് വിശ്വാസം. ഒറ്റയ്‌ക്കെടുത്താൽ മഹാവിഷവും പ്രത്യേക അനുപാതത്തിൽ തമ്മിൽ ലയിപ്പിച്ചാൽ മഹാ ഔഷധവും ആകുന്ന ഒമ്പത് പാഷാണങ്ങൾ സംയോജിപ്പിച്ചാണ് മുരുക വിഗ്രഹം തീർത്തിരിക്കുന്നത്. നാലായിരത്തിലേറെ ഒറ്റ മൂലികളിൽ നിന്നായി 81 ഭൈഷജ കൂട്ടുകൾ വേർതിരിച്ച് അവയെ വീണ്ടും ലയിപ്പിച്ച് 9 മഹാ പാഷാണങ്ങൾ തയ്യാറാക്കി. വീരം, പൂരം, രസം, ജാതിലിംഗം, കണ്ടകം, ഗൗരീ പാഷാണം, വെള്ള പാഷാണം, മൃദർശ്ശിങ്ക്, ശിലാസത്ത് എന്നീ ഒമ്പത് പാഷാണങ്ങളുടെ കൂട്ടിനെ പ്രത്യേക താപനിലയിൽ ചൂടാക്കിയും തണുപ്പിച്ചും മണ്ണിനടിയിൽ കുഴിച്ചിട്ടും വീണ്ടുമെടുത്ത് ചൂടാക്കിയുമാണ് വിഗ്രഹം നിർമിക്കാനുള്ള മിശ്രിതം തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു. പഴനിമലയിലെത്തിയ സിദ്ധ ഭോഗർ അവിടെ ദണ്ഡായുധപാണിയായ ബാലസന്ന്യാസിയുടെ ചൈതന്യമുണ്ടെന്ന് മനസിലാക്കിയാണ് നവപാഷാണ വിഗ്രഹം നിർമ്മിച്ചതെന്നാണ് ചരിത്രം.
ബാലനായും സന്ന്യാസിയായും വേട്ടക്കാരനായും രാജാവായുമെല്ലാം പഴനിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവാൻ മുരുകനെ അലങ്കരിക്കാറുണ്ട്. ഭക്തർ മൊട്ടയടിച്ചും കാവടിയേന്തിയുമെല്ലാം മല കയറുന്നതും ഇവിടുത്തെ പ്രധാന വഴിപാടാണ്. ബാലമുരുകന്റെ ശിരസിനോട് സാമ്യം തോന്നുകയാണ് തല മുണ്ഡനം ചെയ്യുകയെന്ന വിശ്വാസത്തിന് ആധാരം. വൈകിട്ട് തലമുണ്ഡനം ചെയ്ത ശേഷം ചന്ദനം തേച്ച്, രാത്രി മുഴുവൻ അത് സൂക്ഷിക്കുകയെന്നത് ഭക്തരുടെ രീതിയാണ്. തൈപൂയം, വൈകാശി വിശാഖം, തൃക്കാർത്തിക എന്നിവയാണ് പഴനിയിലെ പ്രധാന ഉത്സവങ്ങൾ. മലകയറാൻ ബുദ്ധിമുട്ടുള്ളവർക്ക് റോപ് വേ വഴിയും മറ്റും മുകളിലെത്താൻ സൗകര്യവുമുണ്ട്.














