ചെന്നൈ : ഓൺലൈൻ ചൂതാട്ട ഗെയിമുകൾ നിരോധിക്കാനുള്ള ബിൽ പാസാക്കി തമിഴ്നാട് നിയമസഭ. തമിഴ്നാട് നിയമമന്ത്രി എസ് രഗുപതിയാണ് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. റമ്മി , പോക്കർ എന്നിവ ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ ലക്ഷ്യമിടുന്നതാണ് ബില്ല്. ഇത്തരം ഗെയിമുകളിൽ അകപ്പെട്ട് നിരവധി യുവാക്കൾ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയുമായി സർക്കാർ രംഗത്തെത്തിയത്.
ഇത്തരത്തിലുള്ള ഓൺലൈൻപ്ലാറ്റ് ഫോമുകൾ നിരോധിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് മാർച്ചിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതായും അധികൃതർ അറിയിച്ചിരുന്നു. പിന്നാലെ ഒക്ടോബർ 7 ന് തമിഴ്‌നാട് ഗവർണർ ഓർഡിനൻസ് പുറത്തിറക്കുകയും ചെയ്തു. ഗെയിം നിയന്ത്രിക്കുന്നതിനുള്ള ഓർഡിനൻസായിരുന്നു ഗവർണർ പുറത്തിറക്കിയത്. ഈ ഓർഡിനൻസിന് സെപ്റ്റംബറിൽ തമിഴ്നാട് മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു .
ജസ്റ്റിസ് ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള പാനൽ സമർപ്പിച്ച റിപ്പോർട്ടിന്റെയും ജനങ്ങളുടെ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണ് റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത് . ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്ന നിയമനിർമ്മാണം നടത്താൻ സർക്കാർ രണ്ട് ശ്രമങ്ങളാണ് നടത്തിയിരിക്കുന്നത്.ഇത് അനുസരിച്ച് ഓൺലൈൻ ഗെയിമുകളുടെ വിതരണക്കാർക്ക് തങ്ങളുടെ സേവനങ്ങൾ ഉപഭോക്താവിന് വാഗ്ദാനം ചെയ്യാനാകില്ല .
Comments