പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകത്തിൽ കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈൽ ഫോണും ബാഗും കണ്ടെത്തി. മുഖ്യപ്രതി ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഇവ എവിടെ നിന്നാണ് കണ്ടെത്തിയതെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കണ്ടെടുത്തവ റോസ്ലിന്റെയാണെന്ന് ബന്ധുക്കളാണ് സ്ഥിരീകരിച്ചത്.
കൊല്ലപ്പെട്ടവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്‌ക്കായി ശേഖരിച്ചു. പത്മയുടെ മക്കളുടെയും സഹോദരിയുടെയും, റോസ്ലിന്റെ മകളുടെയും രക്ത സാമ്പിളുകളാണ് വീണ്ടും ശേഖരിച്ചത്. പരിശോധന ഫലങ്ങൾ ലഭ്യമാകുന്നതോടെ ശരീരഭാഗങ്ങൾ ചേർത്തുവെച്ചുള്ള പരിശോധന ആരംഭിക്കും. കോട്ടയം മെഡിക്കൽ കോളേജിലാകും പരിശോധന നടത്തുക.
കൊല്ലപ്പെട്ടവരുടെ മാംസം ഷാഫി കൊച്ചിയിലെത്തിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രതിയുടെ ഹോട്ടലിൽ പോലീസ് പരിശോധന നടത്തി. രണ്ട് കൊലപാതകത്തിന് ശേഷവും മാംസം കൊച്ചിയിലെത്തിച്ചതായാണ് വിവരം. അമാനുഷിക ശക്തി നേടുന്നതിനായി മനുഷ്യമാംസം കഴിക്കുന്നവരെ തനിക്ക് അറിയാമെന്നും അവർ പണം നൽകി മാംസം വാങ്ങുമെന്നും ഷാഫി, ഭഗവൽസിംഗ്, ലൈല എന്നിവരോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഷാഫിയുടെ ഹോട്ടലിൽ സ്ഥിരമായി എത്തിയിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
Comments