കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക കേസിൽ പോലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ.എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്നാണാവശ്യപ്പെട്ട് പുന:പരിശോധന ഹർജി നൽകി.
ചോദ്യം ചെയ്യൽ വേളയിൽ അഭിഭാഷകനെ കാണാനനുവദിക്കണമെന്നും കുറ്റസമ്മത മൊഴികളിലെ വിശദാംശങ്ങൾ മാദ്ധ്യമങ്ങളിലൂടെയും മറ്റും പുറത്തു വിടരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. തങ്ങളെ മാദ്ധ്യമങ്ങൾക്കും, പൊതുജനങ്ങൾക്കും മുന്നിൽ പ്രദർശിപ്പിക്കുന്നുവെന്നും പ്രതികൾ ആരോപിച്ചു.
മികച്ച കുടുംബ പശ്ചാത്തലമുള്ള പ്രതികളുടെ അന്തസിനു കളങ്കം വരുന്ന രീതിയിലാണ് വാർത്തകൾ വരുന്നത്. അന്വേഷണ ഘട്ടത്തിലെ വിവരങ്ങൾ പരസ്യപ്പെടുത്താൻ പോലീസിന് അവകാശമില്ല തുടങ്ങിയവയാണ് പ്രതിഭാഗത്തിന്റെ വാദങ്ങൾ.മൊഴികളെന്ന രീതിയിൽ വരുന്ന കഥകൾ സെൻസേഷനലാക്കാൻ വളച്ചൊടിക്കുന്നതായും പ്രതിഭാഗം പറയുന്നു.
പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ച കീഴ് ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കസ്റ്റഡി നിയമവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ മാനസികമായി പീഡിപ്പിക്കുന്നു എന്നതുൾപ്പടെ ഹർജിയിൽ അന്വേഷണ സംഘത്തിന് രൂക്ഷമായ വിമർശനമാണുള്ളത്.
Comments