കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ താലിബാനും ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ്) തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ വധിച്ചെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഐഎസിന്റെ ഒളിത്താവളത്തിൽ താലിബാൻ പരിശോധന നടത്തിയതിനെ തുർന്നാണ് ഏറ്റുമുട്ടൽ. സംഭവത്തിൽ ഒരു താലിബാൻ ഉദ്യോഗസ്ഥനും മരിച്ചു. സമീപ ആഴ്ചകളിലും കാബൂളിൽ സമാനമായ ഏറ്റുമുട്ടലുകൾ നടന്നിരുന്നു.
ആഴ്ചകൾക്ക് മുമ്പ് നഗരത്തിലെ പള്ളിയിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും നടന്ന ആക്രമണത്തിൽ വിദ്യാർത്ഥിനികളടക്കം നിരവധിപേർ കൊല്ലപ്പെട്ടുവെന്ന് താലിബാൻ പറഞ്ഞു. വസീർ അക്ബർ ഖാൻ പള്ളിയും കാജ് ഇൻസ്റ്റിറ്റ്യൂട്ടുമാണ് അക്രമണം നടത്ത്. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. സെപ്റ്റംബർ 30-നാണ് കാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ 53 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടത്.
സെപ്റ്റംബർ 23-നാണ് വസീർ അക്ബർ ഖാനിലെ മുസ്ലീം പള്ളിക്ക് സമീപം നടന്ന സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 40-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021-ൽ താലിബാൻ അധികാരമേറ്റതുമുതൽ നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കാബൂളിലും മറ്റ് നഗരപ്രദേശങ്ങളിലും നടന്ന സ്ഫോടന പരമ്പരകൾ ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുന്നതാണെന്ന് ഐക്യരാഷ്‌ട്രസഭ പ്രതികരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ താലിബാന്റെ പ്രധാന എതിരാളികളാണ്.
Comments