പട്‌ന: പ്രണയത്തിലകപ്പെട്ട് മതംമാറി മുസ്ലീം യുവാവിനെ വിവാഹം ചെയ്ത പെൺകുട്ടി തൂങ്ങിമരിച്ചതായി റിപ്പോർട്ട്. ബിഹാറിലെ പൂർണിയയിലാണ് ദാരുണമായ സംഭവം നടന്നത്. ഭർത്താവിന്റെയും ഭർതൃകുടുംബത്തിലെ മറ്റ് വ്യക്തികളുടെയും പീഡനത്തിൽ മനംനൊന്താണ് പെൺകുട്ടി തൂങ്ങിമരിച്ചതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നുവെന്ന കാര്യം പെൺകുട്ടി പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നില്ലെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആരോപണം.
പൂർണിയയിലെ മുഹമ്മദ്പൂർ ഗ്രാമവാസിയായ സോനു ആലം എന്നയാളാണ് പെൺകുട്ടിയെ വിവാഹം ചെയ്തത്. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന സോനു ഛത്തീസ്ഗഢ് സ്വദേശിയായ ആരതി നാഗുമായി പ്രണയത്തിലായത് ഫേസ്ബുക്ക് വഴിയായിരുന്നു. സൗഹൃദത്തിലൂടെ ആരംഭിച്ച ബന്ധം പിന്നീട് പ്രണയമായി വളർന്നതോടെ ആരതി ഇസ്ലാം മതം സ്വീകരിച്ചു. വീട്ടുകാരറിയാതെ സോനുവിനെ വിവാഹം കഴിച്ചു.
പിന്നീട് ചമ്പാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മുഹമ്മദ്പൂരിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ഏതാനും നാളുകൾ പിന്നിട്ടപ്പോഴേക്കും സോനുവും കുടുംബവും ആരതിയെ പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് ആരോപണം. ഇക്കാര്യം പഞ്ചായത്തിലുള്ളവരെ അറിയിച്ചിരുന്നെങ്കിലും ആരും തന്നെ പിന്തുണ നൽകിയില്ലെന്നാണ് വിവരം. ക്രൂര പീഡനത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബർ 17നാണ് ആരതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Comments