കണ്ണൂർ: പ്രണയപ്പക മൂലം യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്വേഷണം വഴിതെറ്റിക്കാൻ ബാർബർ ഷോപ്പിൽ നിന്ന് മുടിയെടുത്ത് ബാഗിലിട്ടു. വിഷ്ണുപ്രിയയെ കൊല്ലാൻ സ്വയം നിർമ്മിച്ച കത്തിയാണ് ഉപയോഗിച്ചതെന്നും പോലീസ് കണ്ടെത്തി. കൊലയ്‌ക്കുപയോഗിച്ച ആയുധങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് വീടിന് സമീപത്തെ വെള്ളം നിറഞ്ഞ കുഴിയിൽ താഴ്‌ത്തിക്കെട്ടിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്.
കൊല നടത്താൻ ആയുധങ്ങൾ തയ്യാറാക്കുന്നതിന് മൂർച്ച കൂട്ടാനുള്ള ഉപകരണവും ഇരുമ്പും പ്രതി പുറത്തുനിന്ന് വാങ്ങിയിരുന്നു. തുടർന്ന് കത്തി സ്വന്തമായി നിർമ്മിച്ചെടുത്തു. ഇരുഭാഗവും മൂർച്ചയുള്ള കത്തിയായിരുന്നു പ്രതിക്ക് വേണ്ടിയിരുന്നത്. ഇത് പുറത്തുനിന്ന് വാങ്ങാൻ കിട്ടില്ലെന്ന് തോന്നിയപ്പോഴാണ് സ്വന്തമായി നിർമ്മിക്കാൻ തീരുമാനിച്ചത്. കൊല നടത്തുന്നതിന് മൂന്ന് ദിവസം മുമ്പ് കത്തിയുടെ നിർമാണം ആരംഭിച്ചിരുന്നു.
കൊലയ്‌ക്ക് ഉപയോഗിച്ച ആയുധങ്ങൾ ബാഗിലാക്കി വെള്ളത്തിൽ താഴ്‌ത്തുന്നതിന് മുമ്പ് അന്വേഷണത്തെ വഴിതിരിച്ച് വിടാൻ അൽപം മുടിനാരുകൾ ബാഗിൽ ഇട്ടിരുന്നു. ബാർബർ ഷോപ്പിൽ നിന്ന് ശേഖരിച്ച മുടിയാണ് പ്രതി ഇതിനായി ഉപയോഗിച്ചത്. ആയുധങ്ങൾ അടങ്ങിയ ബാഗ് ആരെങ്കിലും കണ്ടെടുത്താൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നു പ്രതി ഇത് ചെയ്തത്.
കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രതി ശ്യാംജിത്തിന്റെ വീട്ടിൽ പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്.
Comments