ന്യൂഡൽഹി; ഇന്ത്യയുടെ അഭിമാന ദൗത്യമായ ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ എന്നിവരെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.
ആഗോള കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള 36 വൺ വെബ്ബ് ഉപഗ്രഹങ്ങളുമായി ഞങ്ങളുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എൽവിഎം 3 വിജയകരമായി വിക്ഷേപിച്ചതിന് ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ്, ഇൻ-സ്‌പേസ്, ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ എന്നിവർക്ക് അഭിനന്ദനങ്ങൾ.എൽവിഎം 3 ആത്മനിർഭരതയുടെ മികച്ച മാതൃകയാണ്. ആഗോള വാണിജ്യ വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ മത്സരമികവിന്റെ മികച്ച ഉദാഹണമാണ് ഇതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ അർദ്ധരാത്രി പിന്നിട്ട് 12.07 നായിരുന്നു വിക്ഷേപണം നടന്നത്. ജിഎസ്എൽവി-3 ഉപയോഗിച്ചുള്ള ആദ്യ കൊമേഴ്സ്യൽ വിക്ഷേപണമാണിത്. വൺ വെബ് ഇന്ത്യ 1 എന്നു പേരിട്ടിട്ടുള്ള ദൗത്യത്തിലൂടെ 601 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെത്തിച്ചത്. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം.
ചന്ദ്രയാൻ 3ന്റെ വിക്ഷേപണം അടുത്ത വർഷം ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു. 2023 ജൂലൈയോടെ വിക്ഷേപണം നടക്കും. ദൗത്യം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ചെയർമാൻ ഡോ എസ് സോമനാഥ് വ്യക്തമാക്കി.
Comments