ലക്‌നൗ: ഉത്തർപ്രദേശിലെ മതപഠന കേന്ദ്രമായ ദാറുൾ ഉലൂം ദിയോബന്ദ് ഇത്രയും നാൾ പ്രവർത്തിച്ചിരുന്നത് അംഗീകാരമില്ലാതെയെന്ന് കണ്ടെത്തൽ. അംഗീകാരമില്ലാത്ത മദ്രസകൾ തിരിച്ചറിയുന്നതിനായി സർക്കാർ നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഷഹരൺപൂർ ജില്ലാ അധികൃതർ സംസ്ഥാന സർക്കാരിന് കൈമാറി.
സർവ്വേയിൽ ഷഹരൺപൂർ ജില്ലയിലെ 306 മദ്രസകൾക്കാണ് അംഗീകാരമില്ലാത്തതായി കണ്ടെത്തിയിരിക്കുന്നത്. നാളിതുവരെയായി സർക്കാരിൽ നിന്നും ലഭിക്കേണ്ട ഒരു സഹായവും ദാറുൾ ഉലൂം ദിയോബന്ദിന് ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. രാജ്യമെമ്പാടുമുള്ള ഇസ്ലാമിക മത വിശ്വാസികൾ വലിയ പ്രാധാന്യത്തോടെ കാണുന്ന മതപഠന കേന്ദ്രമാണ് ദാറുൾ ദിയോ ബന്ദ്.
സ്വകാര്യ വ്യക്തികൾക്ക് കീഴിലാണ് മദ്രസ എന്ന പേരിൽ ദാറുൾ ഉലൂം ദിയോബന്ദ് പ്രവർത്തിക്കുന്നതെന്ന് ജില്ലാ ന്യൂനപക്ഷ വകുപ്പ് ഓഫീസർ വ്യക്തമാക്കി. ഇവരുടെ സാമ്പത്തിക സ്രോതസ്സും സ്വകാര്യ വ്യക്തികളാണ്. സർക്കാരിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് സർവ്വേ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇനി തുടർനടപടികൾ സ്വീകരിക്കേണ്ടത് സർക്കാർ ആണ്. ഷഹരൺപൂരിലെ 754 മദ്രസകൾക്ക് അംഗീകാരമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments